പ്രോഗ്രസ് റിപോര്‍ട്ട് തയ്യാറാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: കേസുകളില്‍ മേലുദ്യോഗസ്ഥരുടെ മാര്‍ഗനിര്‍ദേശങ്ങളും പങ്കാളിത്തവും മേല്‍നോട്ടവും ഉറപ്പുവരുത്തുന്നതിനും അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായി ഇനി മുതല്‍ കേസുകളുടെ അന്വേഷണം സംബന്ധിച്ച പുരോഗതി റിപോര്‍ട്ട് തയ്യാറാക്കണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം.
ക്രിമിനല്‍ നടപടിച്ചട്ടം 36ാം വകുപ്പുപ്രകാരം അന്വേഷണത്തില്‍ സൂപ്പര്‍വൈസറി ഓഫിസര്‍മാരുടെ പങ്ക് നിര്‍വചിച്ചിട്ടുണ്ട്. സൂപ്പര്‍വൈസറി ഉദ്യോഗസ്ഥര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അതത് സമയങ്ങളില്‍ ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതു വഴി കേസന്വേഷണത്തിന് മികവു നല്‍കാനും ശിക്ഷാനിരക്ക് വര്‍ധിപ്പിക്കാനും കഴിയും. ഇത് ഫലപ്രദമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് അന്വേഷണപുരോഗതി ഉള്‍പ്പെടുത്തിയ പുരോഗതി റിപോര്‍ട്ട് കൂടുതല്‍ ഗുണകരമാവുമെന്ന് സംസ്ഥാന പോലിസ് മേധാവി പറഞ്ഞു.
ഓരോ കേസിലും ഒന്നാം സൂപ്പര്‍വൈസറി ഓഫിസര്‍മാരാണ് പുരോഗതി റിപോര്‍ട്ട് തയ്യാറാക്കേണ്ടത്. കേസ് ഡയറികള്‍/അന്വേഷണ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ച എന്നിവയുടെ അടിസ്ഥാനത്തില്‍ നിര്‍ദിഷ്ട മാതൃകയിലാവണം ഇത്. ആദ്യ പുരോഗതി റിപോര്‍ട്ടില്‍ എഫ്‌ഐആറില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങള്‍, മേലുദ്യോഗസ്ഥന്‍ അംഗീകാരം നല്‍കിയിട്ടുള്ള അന്വേഷണതന്ത്രം, അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള സമയക്രമം എന്നിവ ഉള്‍ക്കൊള്ളിക്കണം. തുടര്‍ന്നുള്ള പുരോഗതി റിപോര്‍ട്ടുകളില്‍ ആരോപണങ്ങളുടെ സംഗ്രഹം, അന്വേഷണപുരോഗതി എന്നിവ ഉള്‍പ്പെടുത്തണം. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ അഭിപ്രായം, തെളിവുകളുടെ ചുരുക്കം മുതലായവയും കാലഗണനാക്രമത്തില്‍ സൂചിപ്പിക്കണം. കാലതാമസം ഉണ്ടായെങ്കില്‍ അതിനുള്ള കാരണവും രേഖപ്പെടുത്തണം.
പുരോഗതി റിപോര്‍ട്ടിന്‍മേല്‍ മേലുദ്യോഗസ്ഥന്‍ തുടര്‍ന്നുള്ള അന്വേഷണത്തിനായുള്ള നിര്‍ദേശങ്ങളും അന്വേഷണം ശരിയായ ദിശയിലാണോ അല്ലയോ എന്നതും രേഖപ്പെടുത്തണം. ക്രൈം കേസുകളില്‍ അവ രജിസ്റ്റര്‍ ചെയ്ത തിയ്യതി മുതല്‍ രണ്ടാഴ്ചയ്ക്കുശേഷം ആദ്യ പ്രോഗ്രസ് റിപോര്‍ട്ടും തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാവും വരെ പ്രതിമാസ റിപോര്‍ട്ടുകളും സമര്‍പ്പിക്കണം. സുപ്രധാനമായ ക്രൈംബ്രാഞ്ച് കേസുകളില്‍ പുരോഗതി റിപോര്‍ട്ട് സംസ്ഥാന പോലിസ് മേധാവിക്ക് പരിശോധനയ്ക്കായി നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it