പ്രീത ഷാജിയുടെ കിടപ്പാടം തിങ്കളാഴ്ച ഏറ്റെടുക്കണമെന്ന് ഉത്തരവ്

കൊച്ചി: പത്തടിപ്പാലം സ്വദേശിനി പ്രീത ഷാജിയുടെ കിടപ്പാടം തിങ്കളാഴ്ച ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനു വേണ്ടി വനിതാ പോലിസ് അടക്കമുള്ള എല്ലാ സന്നാഹങ്ങളും ഉണ്ടാവണമെന്നും ആക്ടിങ് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പറയുന്നു. താല്‍ക്കാലിക അറസ്റ്റ് അടക്കമുള്ള നടപടികള്‍ പോലിസിന് സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. രാവിലെ 8.30നാണ് അഭിഭാഷക കമ്മീഷന്‍ നടപടികള്‍ക്കായി സ്ഥലത്തെത്തുക.
രണ്ടു ലക്ഷം രൂപ വായ്പയെടുക്കാന്‍ സുഹൃത്തിനായി പ്രീത ഷാജിയുടെ കുടുംബം 1994ല്‍ ജാമ്യം നിന്നിരുന്നു. കുടിശ്ശിക 2.7 കോടി രൂപയായെന്നും പറഞ്ഞ് പ്രമുഖ സ്വകാര്യ ബാങ്ക് ജപ്തി നടപടികളിലേക്ക് കടക്കുകയായിരുന്നു. 18.5 സെന്റ് വരുന്ന കിടപ്പാടം കേവലം 37.5 ലക്ഷം രൂപയ്ക്കാണ് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ (ഡിആ ര്‍ടി) ലേലത്തില്‍ വിറ്റത്. കിടപ്പാടം പിടിച്ചെടുക്കാന്‍ അഭിഭാഷക കമ്മീഷനെ ചുമതലപ്പെടുത്തിയെങ്കിലും ജനകീയ പ്രതിഷേധം മൂലം സാധിച്ചില്ല. തുടര്‍ന്നാണ് ലേലം നേടിയ എം എന്‍ രതീഷ് എന്നയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. രണ്ടാഴ്ച യ്ക്കകം കിടപ്പാടം ഏറ്റെടുക്കണമെന്ന് ജൂണ്‍ 18ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
രണ്ടുതവണ ശ്രമിച്ചെങ്കിലും കിടപ്പാടം ഏറ്റെടുക്കാന്‍ സാധിച്ചില്ലെന്ന് സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചു. പ്രദേശത്ത് വലിയ സമരം നടക്കുകയാണ്. പ്രീത ഷാജി ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ട്. ചിത കത്തിച്ചുള്ള സമരം നടന്നുകൊണ്ടിരിക്കുകയാണ്. വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയം കോടതി അനുവദിക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ഇനി എത്ര സമയമാണ് വേണ്ടതെന്ന് കോടതി വാക്കാല്‍ ചോദിച്ചു. വിധി നടപ്പാക്കാന്‍ കഴിയാത്തത് നാണക്കേടാണെന്നും കോടതി പറഞ്ഞു.
തുടര്‍ന്ന് എന്നാണ് ഏറ്റെടുക്കാന്‍ കഴിയുകയെന്ന് കോടതി ചോദിച്ചു. തിങ്കളാഴ്ച ചെയ്യാവുന്നതാണെന്ന് പോലിസ് അറിയിച്ചു. കിടപ്പാടം ഏറ്റെടുക്കല്‍ സംബന്ധിച്ച രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ ഇന്നലെ സമര്‍പ്പിച്ചു. ഇതെല്ലാം പരിഗണിച്ച ശേഷമാണ് കോടതി ഉത്തരവിറക്കിയത്.
Next Story

RELATED STORIES

Share it