പ്രധാന സൂത്രധാരനെ തിരിച്ചറിഞ്ഞതായി സൂചന

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ പ്രാഥമിക നിഗമനം. അന്വേഷണ സംഘത്തെ സഹായിക്കുന്ന പ്രത്യേക ക്രൈംബ്രാഞ്ച് സംഘമാണു ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന നിഗമനത്തിലെത്തിയത്. എന്നാല്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്ന ലോക്കല്‍ പോലിസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സ് പേപ്പറില്‍ 21 മാര്‍ക്കിന്റെ 10 ചോദ്യങ്ങള്‍ ചോര്‍ന്നതായാണ് സൂചന. ആകെ 60 മാര്‍ക്കിന്റെ 25 ചോദ്യങ്ങളാണുണ്ടായിരുന്നത്. ചോദ്യപേപ്പര്‍ അച്ചടിച്ചത് ഉത്തരേന്ത്യയിലെ പ്രസ്സിലാണെന്നതിനാല്‍ അന്വേഷണം ഉത്തരേന്ത്യയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പ്രസ്സില്‍ മലയാളി ജീവനക്കാരുണ്ടോ എന്ന കാര്യവും സംഘം അന്വേഷിക്കുന്നുണ്ട്. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ചുമതല വഹിക്കുന്ന പി കെ സുബീര്‍ ബാബുവാണ് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന സംശയം പ്രകടിപ്പിച്ച് പോലിസിനെ സമീപിച്ചത്.
അതേസമയം ചോദ്യം വിദ്യാര്‍ഥികള്‍ക്ക് അയച്ചുകൊടുത്തയാളെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. ഗള്‍ഫിലുള്ള വ്യക്തിക്കു ചോദ്യം അയച്ചുകൊടുക്കുകയും പിന്നീട് വിദേശ നമ്പര്‍ വഴി ചോദ്യം വിദ്യാര്‍ഥികള്‍ക്കു കൈമാറിയെന്നുമാണ് നിഗമനം. രണ്ടു അധ്യാപകരാണു ചോര്‍ച്ചയ്ക്കു പിന്നിലെന്നും ഒരു പെണ്‍കുട്ടിയാണു ചോദ്യപേപ്പര്‍ എഴുതി തയ്യാറാക്കിയതെന്നും പ്രത്യേക അന്വേഷണസംഘം സംശയിക്കുന്നു. പരീക്ഷയുടെ രണ്ടു ദിവസം മുമ്പാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍.
തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, മതിലകം, കോട്ടപ്പുറം പ്രദേശങ്ങളിലാണ് വാട്‌സ്ആപ്പ് വഴി ചോദ്യപേപ്പറിലെ ചില ഭാഗങ്ങള്‍ പ്രചരിച്ചത്. യഥാര്‍ഥ ചോദ്യപേപ്പറില്‍ നിന്നാണോ ചോര്‍ച്ച സംഭവിച്ചത്, ചോദ്യം തയ്യാറാക്കിയ അധ്യാപകര്‍ക്ക് ഇതില്‍ പങ്കുണ്ടോ, ഡയറക്ടറേറ്റില്‍ നിന്നു ചോദ്യം ചോരാനുള്ള സാധ്യത എന്നിവ കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്.
ചോര്‍ച്ച സ്ഥിരീകരിച്ചാല്‍ വീണ്ടും പരീക്ഷ നടത്തേണ്ടിവരുന്നതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നിരിക്കെ ഇത് സംബന്ധിച്ച് അന്വേഷണ സംഘത്തിനു മേല്‍ സമ്മര്‍ദമുണ്ടായേക്കും. സംഭവത്തെക്കുറിച്ച് ഒരാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് ക്രൈംബ്രാഞ്ച് സംഘത്തിനു നല്‍കിയിരിക്കുന്ന നിര്‍ദേശം. തൃശൂര്‍ ജില്ലാ ഹയര്‍ സെക്കന്‍ഡറി എക്‌സാം കോ-ഓഡിനേറ്റര്‍ കരീം വല്ലത്തുപാടിക്ക് വാട്ട്‌സ്ആപ്പ് വഴി ചോദ്യങ്ങള്‍ ലഭിക്കുകയും അക്കാര്യം ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ജോയിന്റ് ഡയറക്ടര്‍ ഇമ്പിച്ചികോയയെ അദ്ദേഹം അറിയിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തായത്.
Next Story

RELATED STORIES

Share it