പോലിസ് സേനയിലെ 1129 ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ക്കേസ് പ്രതികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 1,129 പോലിസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ക്കേസുകളില്‍ പ്രതികളാണെന്ന് വിവരാവകാശരേഖ. ക്രിമിനല്‍ക്കേസില്‍പ്പെട്ട ഉദ്യോഗസ്ഥരില്‍ കൂടുതല്‍പേര്‍ തലസ്ഥാനത്ത് സേവനമനുഷ്ഠിക്കുന്നവരാണ്. തിരുവനന്തപുരത്തു മാത്രം 215 പേരാണ് ക്രിമിനല്‍ക്കേസ് പ്രതികള്‍.
2011ലാണ് കേരള പോലിസിലെ ക്രിമിനല്‍ക്കേസില്‍ പ്രതികളായ പോലിസുകാരുടെ പട്ടിക തയ്യാറാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അധ്യക്ഷനാക്കി ഒരു കമ്മിറ്റി രൂപീകരിച്ചു. ഇതിനു ശേഷമാണ് ഈ പട്ടിക പുറത്തുവന്നത്. വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് പോലിസ് മുമ്പു സ്വീകരിച്ചിരുന്നത്. എന്നാല്‍, പിന്നീട് ഈ പട്ടിക പുറത്തുവിടുകയായിരുന്നു.
സംസ്ഥാന പോലിസിലെ 10 ഡിവൈഎസ്പിമാരും 46 സിഐമാരും ക്രിമിനല്‍ക്കേസ് പ്രതികളാണ്. എസ്‌ഐ, എഎസ്‌ഐ റാങ്കിലുള്ള 230 പോലിസുകാരും ക്രിമിനല്‍ക്കേസ് പ്രതികളാണ്.
സ്ത്രീധന പീഡനം, കൈക്കൂലി, പരാതിക്കാരെ ഉപദ്രവിക്കല്‍, കസ്റ്റഡി മര്‍ദനം തുടങ്ങിയ കേസുകള്‍ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കിയത്. പ്രതികളായ പോലിസുകാര്‍ക്കെതിരേ കാര്യമായ വകുപ്പുനടപടികള്‍ ഉണ്ടായിട്ടില്ല.
ഉന്നതോദ്യോഗസ്ഥരുടെ അന്വേഷണത്തിലെ നടപടികള്‍ നാമമാത്രമായി ഒതുങ്ങുകയാണു പതിവ്. അതുകൊണ്ടുതന്നെ പട്ടികയിലുള്ള ഭൂരിഭാഗം ആളുകളും ഇപ്പോഴും സേനയിലുണ്ടെന്നും വിവരാവകാശരേഖ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it