malappuram local

പോലിസിനെ കണ്ടപ്പോള്‍ മണല്‍ ലോറി ഡ്രൈവറും ക്ലീനറും ഭാരതപ്പുഴയില്‍ ചാടി; ഒരാളെ കാണാതായി; തിരച്ചില്‍ തുടരുന്നു

പൊന്നാനി: പോലിസിനെ കണ്ട് മണല്‍ ലോറി ഡ്രൈവറും ക്ലീനറും പുഴയില്‍ ചാടി. ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. തിരൂര്‍കാവിലക്കാട് ഭാഗത്ത് നിന്നും മണല്‍ കയറ്റി കൊണ്ടുപോവുകയായിരുന്ന ലോറി ജീവനക്കാരാണ് പൊന്നാനി ചമ്രവട്ടം പാലത്തില്‍വച്ച്  പുഴയിലേക്ക് എടുത്തു ചാടിയത്.
പുലര്‍ച്ചെ ആറു മണിയോടെയാണ് സംഭവം. ലോറി ജീവനക്കാരനായ തവനൂര്‍ അതളൂര്‍ സ്വദേശി പുളിക്കല്‍ മന്‍സൂറി (20) നെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന ചമ്രവട്ടം അത്താണിപ്പടി സ്വദേശി ഉമര്‍ഷാദ് (24) നീന്തി രക്ഷപ്പെട്ടു. കാവിലക്കാട് ഭാഗത്ത് നിന്നും മണലുമായി ലോറിയില്‍ വരികയായിരുന്ന ഇരുവരും ചമ്രവട്ടം ബസ് സ്റ്റോപ്പ് പാലത്തില്‍വച്ച് പോലിസിനെ കണ്ടതോടെ സ്പീഡില്‍ പോവുകയായിരുന്നു. തുടര്‍ന്ന് പോലിസ് പിന്തുടര്‍ന്നെത്തി.
പാലത്തില്‍വച്ച് പോലിസുകാര്‍ ജീപ്പില്‍ നിന്നും ഇറങ്ങുമ്പോഴേക്കും ഇരുവരും പാലത്തിന്റെ ജലം സംഭരിച്ച്  നിര്‍ത്തുന്ന വടക്ക്  ഭാഗത്തേക്ക് ചാടി. ഒഴുക്കില്‍പ്പെട്ട് കാണാതായ മന്‍സൂറാണ് ആദ്യം പുഴയിലേക്ക് എടുത്തു ചാടിയത്. തുടര്‍ന്ന് ഉമര്‍ഷാദും പുഴയിലേക്ക് ചാടി. വെള്ളത്തിന്റെ കുത്തൊഴുക്ക് വര്‍ധിച്ചതിനാലും ഷട്ടറുകള്‍ തുറന്നതിനാലും ഇരുവരും പാലത്തിന്റെ തെക്കുഭാഗത്തേക്ക് ഒഴുകിപ്പോയി.
പാലത്തിനടയിലെ കല്ലില്‍ പിടിച്ചു നിന്ന ഉമര്‍ഷാദ് പിന്നീട് തൊട്ടടുത്ത തുരുത്തിലേക്ക് നീന്തിക്കയറുകയായിരുന്നു. മന്‍സൂറും കല്ലില്‍ പിടിച്ചു നിന്നെന്ന് രക്ഷപ്പെട്ട ഉമര്‍ഷാദ് പറഞ്ഞു. പിന്നീട് മന്‍സൂറിനെ കാണാതാവുകയായിരുന്നു. യുവാക്കള്‍ പുഴയില്‍ ചാടിയത് കണ്ടിട്ടും പോലിസ് രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ ലോറിയുമായി പോയെന്ന് ആരോപിച്ച് നാട്ടുകാര്‍ ഏറെനേരം പോലിസുമായി വാക്കുതര്‍ക്കമുണ്ടാവുകയും, സംസ്ഥാന പാത ഉപരോധിക്കുകയും ചെയ്തു.
നാലു മണിക്കൂറിന് ശേഷം പത്തു മണിയോടെയാണ് ഫയര്‍ഫോഴ്‌സും പോലീസും, നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചത്. നാവിക സേനയും തിരച്ചിലിനെത്തി. കാണാതായ ആള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
Next Story

RELATED STORIES

Share it