പേരാമ്പ്ര ഇരട്ടക്കൊലപാതകം പ്രതിക്ക് ഇരട്ട ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും

വടകര: പേരാമ്പ്ര ഇരട്ടക്കൊലപാതക കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും 70,000 രൂപ പിഴയും. വടകര അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പേരാമ്പ്ര ഞാണിയം തെരുവിലെ കൂനേരി കുന്നുമ്മല്‍ ചന്ദ്രനെ (58)യാണ് ജഡ്ജി എം വി രാജകുമാരന്‍ ശിക്ഷിച്ചത്.
പേരാമ്പ്ര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപം ഞാണിയത്ത് തെരുവില്‍ വട്ടക്കണ്ടി മീത്തല്‍ ബാലന്‍ (62), ഭാര്യ ശാന്ത (59) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. വിവിധ വകുപ്പുകള്‍ പ്രകാരം 22 വര്‍ഷം കഠിന തടവിനു ശേഷം പ്രതി ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കണം. കൊലപാതകത്തിനു പുറമേ വീട് കൈയേറ്റം, കവര്‍ച്ച എന്നിവയ്ക്കും അക്രമം തടയാനെത്തിയ അജില്‍ സന്തോഷി (20)നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലുമാണ് വിവിധ കാലയളവുകളിലുള്ള തടവും പിഴയും. പിഴത്തുക അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. ഇരട്ട ജീവപര്യന്തം ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
2015 ജൂലൈ 9നാണ് നാടിനെ നടുക്കിയ സംഭവം. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രതി കടമായി ആവശ്യപ്പെട്ട പണം നല്‍കാത്തതിനെ തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊല നടക്കുന്നതിനിടയില്‍ ബഹളം കേട്ട് സ്ഥലത്തെത്തിയ അയല്‍വാസിയായ പ്ലസ്ടു വിദ്യാര്‍ഥി കൊല്ലിയില്‍ അജില്‍ സന്തോഷിനും വെട്ടേറ്റിരുന്നു. കൊലപാതകത്തിനു ശേഷം ശാന്തയുടെ മൃതദേഹത്തില്‍ നിന്ന് ആഭരണങ്ങള്‍ അഴിച്ചെടുത്ത് പ്രതി സ്ഥലം വിടുകയായിരുന്നു.
പിന്നീട് പ്രതിയുടെ വീടിന്റെ പിറകുവശത്ത് കൂട്ടിയിട്ട മരക്കഷണങ്ങള്‍ക്കിടയില്‍ നിന്ന് കൊടുവാളും സംഭവസമയത്ത് ധരിച്ച വസ്ത്രങ്ങളും കവര്‍ച്ച നടത്തിയ സ്വര്‍ണാഭരണങ്ങളും പോലിസ് കണ്ടെടുത്തു.  പ്രോസിക്യൂഷനു വേണ്ടി അഡ്വ. എം അശോകന്‍ ഹാജരായി.
Next Story

RELATED STORIES

Share it