World

പെണ്‍വാണിഭ കേന്ദ്രം: തെലുഗ് സിനിമാ നിര്‍മാതാവിനെതിരേ യുഎസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂയോര്‍ക്ക്: സിനിമാ താരങ്ങളെയും പെണ്‍കുട്ടികളെയും ഉപയോഗിച്ച് വന്‍കിട പെണ്‍വാണിഭ കേന്ദ്രം നടത്തിയതിനു പിടിയിലായ തെലുഗ് സിനിമാ നിര്‍മാതാവിനും ഭാര്യക്കുമെതിരേ ഷിക്കാഗോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തെലുഗില്‍ നിരവധി ഹിറ്റ് സിനിമകളുടെ നിര്‍മാണത്തില്‍ പങ്കാളിയായ കിഷന്‍മൊഡുഗമുടി (34), ഭാര്യ ചന്ദ്ര (31) എന്നിവരാണ് ജയിലിലായത്. ശ്രീരാജ് ചെന്നുപതി എന്നാണ് കിഷന്റെ യഥാര്‍ഥ പേര്. ഇവര്‍ക്കെതിരേ 42 പേജുള്ള കുറ്റപത്രമാണ് ഷിക്കാഗോ കോടതിയില്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് രണ്ടു പേരും അന്വേഷണ ഏജന്‍സിയുടെ പിടിയിലായത്.  ഷിക്കാഗോയിലെ വെസ്റ്റ് ബെല്‍ഡന്‍ അവന്യൂവിലെ രണ്ടുനില വീട് കേന്ദ്രമാക്കിയായിരുന്നു പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചത്. തെലുഗിലെ ജൂനിയര്‍ നടി നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണ ഏജന്‍സി കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവിടെ നിന്നു പണമിടപാടുകള്‍ സംബന്ധിച്ചുള്ള കണക്കുപുസ്തകം കണ്ടെടുത്തിരുന്നു. 3000 ഡോളറാണ് ഇടപാടുകാരില്‍ നിന്ന് ഈടാക്കിയിരുന്നത്. താല്‍ക്കാലിക വിസയിലാണ് നടിമാരെ  എത്തിച്ചിരുന്നത്. സാംസ്‌കാരിക പരിപാടി അവതരിപ്പിക്കാനെന്നും പറഞ്ഞാണ് നടിമാരെ യുഎസിലേക്ക് ആകര്‍ഷിച്ചിരുന്നത്. ഒരു സമയം അഞ്ചു നടിമാര്‍ വരെ ഇവരുടെ കസ്റ്റഡിയിലുണ്ടായിരുന്നു. റസ്റ്റോറന്റുകളിലും പാര്‍ട്ടി ഹാളുകളില്‍ നിന്നുമാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നതെന്നും കുറ്റപത്രത്തിലുണ്ട്.
Next Story

RELATED STORIES

Share it