Flash News

പീസ് സ്‌കൂളിനെതിരായ നടപടി: പോപുലര്‍ ഫ്രണ്ട് പ്രതിഷേധിച്ചു

കൊച്ചി: എറണാകുളത്തെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രതിഷേധിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന മുസ്‌ലിംവിരുദ്ധ നടപടികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പീസ് സ്‌കൂളിനെതിരായ നടപടിയെന്നും ഇതു പുനപ്പരിശോധിക്കണമെന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് ആവശ്യപ്പെട്ടു. സംഘപരിവാര താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന നിലയിലുള്ള സമീപനങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരില്‍ നിന്നു തുടര്‍ച്ചയായി ഉണ്ടാവുന്നത് ആശങ്കാജനകമാണ്. പീസ് സ്‌കൂളിനെതിരേ ആരോപണം ഉയര്‍ന്ന ഘട്ടം മുതല്‍ തികച്ചും ഏകപക്ഷീയമായ നീക്കങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. ഇസ്‌ലാമിക തീവ്രവാദം പ്രോല്‍സാഹിപ്പിക്കുന്ന പുസ്തകങ്ങള്‍ പഠിപ്പിക്കുന്നുവെന്ന പരാതി ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല. ആര്‍എസ്എസ് സ്ഥാപനമായ വിദ്യാഭാരതിയുടെ കീഴില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന  സ്‌കൂളുകളില്‍ അന്യമത വിദ്വേഷം വളര്‍ത്തുന്നതും തെറ്റായ ചരിത്രം അടങ്ങുന്നതുമായ പാഠഭാഗങ്ങളാണ് പഠിപ്പിച്ചുവരുന്നത്. കൊയിലാണ്ടിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഈ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തത് വിവാദമായിരുന്നു. എന്നാല്‍, ഇത്തരം സ്ഥാപനങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ തയ്യാറാവാത്ത സര്‍ക്കാരാണ് പീസ് സ്‌കൂള്‍ തിടുക്കപ്പെട്ട് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്. സ്‌കൂളുകളില്‍ ആര്‍എസ്എസ് ആയുധപരിശീലന ക്യാംപുകള്‍ നടത്തുന്നതിനെതിരേ വിവിധ സ്ഥലങ്ങളില്‍ നിന്നു പ്രതിഷേധം ഉയര്‍ന്നിട്ടും യാതൊരു നടപടിയും ഉണ്ടാവാത്തതും സര്‍ക്കാര്‍ പക്ഷപാതപരമായ സമീപനം തുടരുന്നതിന്റെ തെളിവാണെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it