പിഞ്ചുകുഞ്ഞുങ്ങളുടെ മാതാവിനെ ജയിലിലടച്ച സംഭവംക്രൂരതയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: മാതാവ് റിമാന്‍ഡിലായതിനെ തുടര്‍ന്ന് കോഴിക്കോട് സെന്റ്് വിന്‍സെന്റ്് ഹോമില്‍ പ്രവേശിപ്പിച്ച ഇരട്ടക്കുട്ടികളെ മാതാവിനൊപ്പം ജില്ലാ ജയിലിലേക്കു മാറ്റി. ശിശുക്ഷേമ സമിതി അധികൃതരുടെ പ്രത്യേക ഉത്തരവുമായി എത്തിയാണു കോഴിക്കോട് മെഡിക്കല്‍ കോളജ് പോലിസ് സെന്റ് വിന്‍സെന്റ് ഹോമില്‍ നിന്നു കുട്ടികളെ ഏറ്റുവാങ്ങി ജില്ലാ ജയിലിലേക്കു മാറ്റിയത്.
കവര്‍ച്ചക്കേസില്‍ അറസ്റ്റിലായ കുട്ടികളുടെ മാതാവിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഇവര്‍ക്ക് ഒമ്പതു മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുള്ള വിവരം പോലിസ് കോടതിയെ അറിയിച്ചിരുന്നില്ല. തുടര്‍ന്ന് കോടതി ഇവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇതോടെ പിതാവിനൊപ്പം ഒറ്റപ്പെട്ട കുട്ടികളെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണു കോഴിക്കോട് സെന്റ് വിന്‍സെന്റ് ഹോമിലേക്കു മാറ്റിയത്.
പിഞ്ചുകുഞ്ഞുങ്ങളുള്ള വിവരം മറച്ചുവച്ച് മാതാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യിപ്പിച്ച പോലിസ് നടപടി ക്രൂരമാണെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നു കോഴിക്കോട് ജില്ലാ പോലിസ് മേധാവിയോട് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് ആവശ്യപ്പെട്ടു.
കുട്ടികളുള്ള കാര്യം കോടതിയെ അറിയിച്ചിരുന്നെങ്കില്‍ സ്ത്രീയെ ജാമ്യത്തില്‍ വിടുകയോ, കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുകയോ ചെയ്യുമായിരുന്നുവെന്നു പി മോഹനദാസ് പറഞ്ഞു.
കോയമ്പത്തൂര്‍ സ്വദേശിനിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലിസാണ് കവര്‍ച്ചക്കുറ്റം ചുമത്തി ജയിലിലടച്ചത്. സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. വിരമിച്ച അസിസ്റ്റന്റ് കമ്മീഷണറുടെ വീട്ടില്‍ മൂന്നുവര്‍ഷം മുമ്പ് കവര്‍ച്ച നടത്തിയെന്ന കുറ്റം ആരോപിച്ചാണു കോയമ്പത്തൂര്‍ സ്വദേശിനിയായ ജയ (23)യെ ഏഴിനു രാവിലെ മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തത്. കഫക്കെട്ടും പനിയും രൂക്ഷമായതിനെ തുടര്‍ന്ന് കുഞ്ഞുങ്ങളെ ചികില്‍സയ്ക്കായി തിരൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോവുന്നതിനിടെയായിരുന്നു ജയയെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കാതെയാണു മെഡിക്കല്‍ കോളജ് പോലിസ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് ആരോപണമുണ്ട്.
സംഭവത്തില്‍ ശിശുക്ഷേമ സമിതിയും കേസെടുത്തിട്ടുണ്ട്. ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ സി ജെ ആന്റണി ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് ഇക്കാര്യത്തില്‍ റിപോര്‍ട്ട് തേടി.
മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും സ്വമേധയാ കേസെടുത്തു. പോലിസ് അധികൃതരോട് ഇതു സംബന്ധിച്ച് റിപോര്‍ട്ട് ആരായുന്നതിനു കമ്മീഷന്‍ ഉത്തരവിട്ടു.
Next Story

RELATED STORIES

Share it