World

പിഎംഎല്‍-എന്‍ ഏറ്റവും വലിയ ഒറ്റ കക്ഷി; 15 സീറ്റ് നേടി

ഇസ്‌ലാമാബാദ്: പാകിസ്താന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷി പാകിസ്താന്‍ മുസ്‌ലിംലീഗ് നവാസ് (പിഎംഎല്‍-എന്‍) ഏറ്റവും വലിയ ഒറ്റകക്ഷിയായി. വിവിധ പ്രവിശ്യകളിലായി 52 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് നയിക്കുന്ന പിഎംഎല്‍-എന്‍ 15 സീറ്റുകളാണ് നേടിയത്. പഞ്ചാബ് പ്രവിശ്യയില്‍ 12ല്‍ 11 സീറ്റും ഖൈബര്‍ പക്തുന്‍ക്വ യിലും തലസ്ഥാനമായ ഇസ്‌ലാമാബാദിലും രണ്ടു സീറ്റ് വീതവും ലഭിച്ചു. പാര്‍ട്ടിക്ക് ഇതോടെ സെനറ്റില്‍ ആകെ 33 സീറ്റുകളായി. നേരത്തേ പിഎംഎല്‍-എന്‍ 18 സീറ്റുകള്‍ നേടിയതായി വാര്‍ത്ത പുറത്തുവന്നെങ്കിലും നേതാക്കള്‍ തള്ളിയിരുന്നു.
മുന്‍ പ്രസിഡന്റ് ആസിഫ് സര്‍ദാരി നേതൃത്വം നല്‍കുന്ന പാകിസ്താന്‍ പീപ്പിള്‍സ്് പാര്‍ട്ടി (പിപിപി) 12 സീറ്റുകള്‍ നേടി രണ്ടാംസ്ഥാനത്തെത്തി. സിന്ധ് പ്രവിശ്യയില്‍ നിന്നു 10 സീറ്റും ഖൈബര്‍ പക്തുന്‍ക്വയില്‍ നിന്നു രണ്ടു സീറ്റും നേടി. പിപിപി വിജയിച്ച സീറ്റുകളുടെ എണ്ണത്തില്‍ ഇത്തവണ കുറവ് വന്നിട്ടുണ്ട്. ഇതോടെ, പാര്‍ട്ടി സെനറ്റില്‍ 20 സീറ്റുകളായി ഒതുങ്ങി.
മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്‍ നേതൃത്വം നല്‍കുന്ന പാകിസ്താന്‍ തഹ്‌രീക്കെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി ആറു സീറ്റുകള്‍ നേടി മൂന്നാമതെത്തി. ഖൈബര്‍ പക്തുന്‍ക്വ പ്രവിശ്യയില്‍ നിന്ന് അഞ്ചു സീറ്റും പഞ്ചാബ് പ്രവിശ്യയില്‍ നിന്ന് ഒരു സീറ്റുമാണ് നേടിയത്. മറ്റു രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കൊന്നും രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചിട്ടില്ല. 10 സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. ആറുപേര്‍ ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിന്നും മറ്റു നാലുപേര്‍ ഗോത്രമേഖലയില്‍ നിന്നുമാണ്.തിരഞ്ഞെടുക്കപ്പെട്ടവര്‍ ഈ മാസം 12ന് സെനറ്റര്‍മാരായി സത്യപ്രതിജ്ഞ ചെയ്യും.
Next Story

RELATED STORIES

Share it