Kottayam Local

പാലായില്‍ സിപിഎം നേതാവിന്റെ വീടുകയറി ആക്രമിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

പാലാ: സിപിഎം കൊഴുവനാല്‍ ലോക്കല്‍ സെക്രട്ടറി വി ജി  ബിനുവിന്റെ വീട്ടില്‍ ആക്രമണം. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണന്നു സിപിഎം നേതാക്കള്‍ ആരോപിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ഓടെയാണു സംഭവം.
കെഴുവംകുളത്തുള്ള വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്തു കയറിയ സംഘം കുടുംബാഗങ്ങളെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു. ബിനുവിന്റെ പിതാവ് കെഴുവംകുളം വെട്ടിക്കൊമ്പില്‍ ഗോപാലകൃഷ്ണന്‍ നായര്‍ (69), ഭാര്യ സരോജിനി (66), ബിനുവിന്റെ ഭാര്യാ സഹോദരന്‍ അറുമാനൂര്‍ വരകുകാലായില്‍ കണ്ണന്‍ (38) എന്നിവര്‍ക്കാണ് അക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവര്‍ പാലാ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ബൈക്കിലെത്തിയ 10ഓളം വരുന്ന സംഘമാണ് അക്രമണം നടത്തിയതെന്ന് ബിനു പറയുന്നു. കിടപ്പുമുറിയുടെ വാതില്‍ തകര്‍ക്കാന്‍ അക്രമികള്‍ ശ്രമിച്ചെങ്കിലും കഴിയാത്തതിനാല്‍ അക്രമണത്തില്‍ നിന്ന് ബിനു രക്ഷപ്പെട്ടു.
വീട്ടുപകരണങ്ങള്‍ അടിച്ചു തകര്‍ത്ത നിലയിലാണ്. പുലിയന്നൂര്‍ ഉല്‍സവത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് വീടുകയറി അക്രമണമെന്ന് കരുതുന്നു. അന്ന് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിരുന്നു. വീടുകയറി അക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു മുത്തോലി, കൊഴുവനാല്‍ പഞ്ചായത്തുകളില്‍ 12 മണിക്കൂര്‍ ഹര്‍ത്താലിന് സിപിഎം ആഹ്വാനം ചെയ്തു. ആര്‍എസ്എസ് അക്രമം അഴിച്ചുവിടുകയാണന്നു സിപിഎം പാലാ ഏരിയാ സെക്രട്ടറി പി എം ജോസഫ് പറഞ്ഞു. പോലിസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരി പറഞ്ഞു.
കെഴുവംകുളത്തുണ്ടായ അക്രമണത്തില്‍ പാര്‍ട്ടിക്കു പങ്കില്ല. പോലിസ് ഏകപക്ഷീയമായാണ് ബിജെപി പ്രവര്‍ത്തകരോട് പെരുമാറുന്നതെന്നും ഹരി പറഞ്ഞു.
Next Story

RELATED STORIES

Share it