Flash News

പശു ഭീകരതയ്‌ക്കെതിരേ നോട്ട് ഇന്‍ മൈ നെയിം പ്രതിഷേധക്കടലായി



ന്യൂഡല്‍ഹി: ബീഫിന്റെ പേരില്‍ മുസ്‌ലിംകളെ കൊല്ലുന്നതില്‍ പ്രതിഷേധിച്ച് നോട്ട് ഇന്‍ മൈ നെയിം എന്ന ഹാഷ്ടാഗില്‍  രാജ്യവ്യാപകമായി നടന്ന പ്രതിഷേധസമരങ്ങള്‍ രാഷ്ട്രത്തെ ഞെട്ടിച്ചു. അന്താരാഷ്ട്രമാധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണു സംഭവം റിപോര്‍ട്ട് ചെയ്തത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങി 10 പ്രമുഖ നഗരങ്ങളിലാണു പ്രതിഷേധമിരമ്പിയത്. തലസ്ഥാനനഗരമായ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ പ്രതിഷേധക്കാര്‍ “പശുഭീകരത നിര്‍ത്തു ക’ എന്ന മുദ്രാവാക്യമുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണു തെരുവുകള്‍ കീഴടക്കിയത്. ആയിരക്കണക്കിനു സാമൂഹികപ്രവര്‍ത്തകരും ബുദ്ധിജീവികളും എഴുത്തുകാരും സാധാരണക്കാരും പ്രതിഷേധത്തില്‍ പങ്കാളികളായി. മുസ്‌ലിംകളെയും ദലിതരെയും ആക്രമിക്കുന്നതിനെതിരേ ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നു പ്രതിഷേധക്കാര്‍ പറഞ്ഞു. ജുനൈദ് ഖാനെ ട്രെയിനില്‍ നിന്നു മര്‍ദിച്ചു കൊന്നത് രാജ്യമെങ്ങുമുള്ള മനുഷ്യസ്‌നേഹികളില്‍ വലിയ അമ്പരപ്പുണ്ടാക്കിയിരുന്നു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പശുഭീകരതയുടെ ഇരകളുടെ ബന്ധുക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു. മുംബൈ പ്രതിഷേധത്തില്‍ പ്ലക്കാര്‍ഡിലെ മുദ്രാവാക്യം “ഹിന്ദുത്വവാദത്തിനെതിരേ ഉണരൂ’ എന്നായിരുന്നു. “ഞാന്‍ ഒരു ഹിന്ദുവാണ് പശു എന്റെ അമ്മയാണ്. പക്ഷേ, അതിന്റെ പേരില്‍ ഒരാളും കൊല്ലപ്പെടരുത്’ മുംബൈ നഗരത്തില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത 20കാരന്‍  നരേന്ദ്ര ഭന്ദാരി പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ഹിന്ദുത്വ തീവ്രവാദം അപകടകരമാണെന്നും അതിനെ ഭയക്കുന്നതായും കൊല്‍ക്കത്തയില്‍ പരിപാടിയില്‍ പങ്കെടുത്ത ഗാനരചയിതാവ് അഞ്ചന്‍ ദത്ത പറഞ്ഞു. 2010 മുതല്‍ ബീഫിന്റെ പേരില്‍ രാജ്യത്ത് 63 ആക്രമണങ്ങള്‍ നടന്നു. അതില്‍ കൊല്ലപ്പെട്ട 24 പേരും മുസ്‌ലിംകളെന്നാണു കണക്ക്.
Next Story

RELATED STORIES

Share it