palakkad local

പറമ്പിക്കുളം-ആളിയാര്‍: തമിഴ്‌നാട് ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചു

പാലക്കാട്: പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ നിന്നും കേരളത്തിന് അര്‍ഹമായ ജലം ലഭിക്കാനുള്ള സാഹചര്യമൊരുക്കി തമിഴ്‌നാട് സംയുക്ത ജലക്രമീകരണ വിഭാഗം ചീഫ് എന്‍ജിനീയര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ പി സുധീര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു.
ജനുവരി 19ന് ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയില്‍ സെക്കന്‍ഡില്‍ 400 ഘനയടി വെള്ളം കേരളത്തിന് ലഭ്യമാക്കാന്‍ ധാരണയായിരുന്നു. കൂടാതെ ഫെബ്രുവരി 10ന് ചെന്നൈയില്‍ സംയുക്ത യോഗം ചേരാനും തീരുമാനിച്ചിരുന്നു. ഇത് രണ്ടും തമിഴ്‌നാട് പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് ജനപ്രതിനിധികളും കര്‍ഷകരും കൂടുതല്‍ പ്രതിഷേധ മാര്‍ഗങ്ങള്‍ തേടിയത്.
ഫെബ്രുവരി 20ന് ഹൈദരാബാദില്‍ നടന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ജലവിഭവ വകുപ്പ് മന്ത്രിമാരുടെ യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഇക്കാര്യത്തില്‍ ഇടപെട്ട് നിര്‍ദേശം നല്‍കിയിരുന്നു. കേരളവുമായി ചര്‍ച്ച ചെയ്ത് കരാര്‍ പ്രകാരം അര്‍ഹമായ ജലം നല്‍കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് തമിഴ്‌നാട് അനുകൂല നടപടികള്‍ക്കൊരുങ്ങിയിരിക്കുന്നത്. പറമ്പിക്കുളം പദ്ധതിയിലുള്‍പ്പെടുന്ന ഡാമുകളില്‍ നിലവില്‍  ഒന്നര ടിഎംസിയും അപ്പര്‍ ആളിയാര്‍ കാടമ്പാറയില്‍ രണ്ടര ടിഎംസിയും വെള്ളമുണ്ട്.
ഇതില്‍ നിന്നും കരാര്‍ പ്രകാരം രണ്ട് ടിഎംസിയാണ് കേരളത്തിന് ലഭിക്കാനുള്ളത്.  എങ്കില്‍ മാത്രമേ കൃഷിക്കും കുടിവെളളത്തിനും നല്‍കാനാവൂ.വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ സ്ഥാപിച്ച വാട്ടര്‍ കിയോസ്‌ക്കറുകളില്‍ വെള്ളം ഉറപ്പാക്കണമെന്ന് കെ ബാബു എംഎല്‍എയാണ് ജില്ലാ വികസന സമിതിയില്‍ ആവശ്യപ്പെട്ടത്.
നിലവില്‍  ഡാമുകളിലെ കരുതല്‍ ശേഖരത്തില്‍ നിന്നും കുടിവെള്ളം ഉറപ്പാക്കുന്നുണ്ടെങ്കിലും കരാര്‍ പ്രകാരം ലഭിക്കാനുളള വെള്ളം ലഭ്യമായാല്‍ മാത്രമേ കൃഷി-കുടിവെള്ള ആവശ്യങ്ങള്‍ പൂര്‍ണമായി പരിഹരിക്കാനാവൂ.  അതിനാല്‍ അര്‍ഹമായ വെള്ളം ലഭ്യമാക്കാനുള്ള നടപടി ത്വരിതപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫിസര്‍മാര്‍ എന്നിവര്‍ കുടിവെള്ള പ്രശ്‌നങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it