'നോട്ട് നിരോധനമല്ല, രഘുറാം രാജനാണ് സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കിയത് '

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിനു കാരണമായത് നോട്ട് നിരോധനമല്ല, റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ നയങ്ങളാണെന്നു നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. ബാങ്കിങ് മേഖലയിലെ നിഷ്‌ക്രിയ ആസ്തികള്‍ സംബന്ധിച്ച രഘുറാം രാജന്റെ നയങ്ങളാണു സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കിയതെന്നും രാജീവ് കുമാര്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു. 2015-16 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം മുതല്‍ തുടര്‍ച്ചയായ ആറ് പാദങ്ങളില്‍ വളര്‍ച്ചാനിരക്ക് ഇടിയാന്‍ കാരണമായതു രഘുറാം രാജന്റെ നയങ്ങളാണ്. അല്ലാതെ, വിനിമയത്തിലുണ്ടായിരുന്ന 87 ശതമാനം കറന്‍സിയും അസാധുവാക്കിയതല്ലെന്നു രാജീവ് കുമാര്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കുന്ന സമയത്ത് കിട്ടാക്കടത്തിന് തുല്യമായ തുക തനതു ഫണ്ടില്‍ നിന്നു കണ്ടെത്തണമെന്നു രഘുറാം രാജന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ നയമാണ് ബാങ്കിങ് മേഖലയില്‍ കിട്ടാക്കടം വീണ്ടും ഉയരാന്‍ കാരണമായതെന്നും രാജീവ് കുമാര്‍ പറയുന്നു. നിഷ്‌ക്രിയ ആസ്തികള്‍ സംബന്ധിച്ച രാജന്റെ നയം ബാങ്കിങ് മേഖലയെ പ്രതിസന്ധിയിലാക്കി. 2017 പകുതിയായപ്പോഴേക്കും നിഷ്‌ക്രിയ ആസ്തി നാലു ലക്ഷം കോടിയില്‍ നിന്ന് 10.5 ലക്ഷം കോടിയായി ഉയര്‍ന്നു. വ്യവസായ മേഖലയ്ക്കു ലോണ്‍ അനുവദിക്കുന്നത് അവസാനിപ്പിച്ചതും സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചു. നോട്ട് നിരോധനവും സാമ്പത്തികമാന്ദ്യവും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്ന വ്യക്തമായ തെളിവുകളൊന്നുമില്ലെന്നും രാജീവ് കുമാര്‍ പറഞ്ഞു. വേണ്ടത്ര മുന്നൊരുക്കം നടത്താതെ 1000, 500 രൂപയുടെ നോട്ടുകള്‍ നിരോധിച്ച നടപടി രാജ്യത്തെ സമ്പദ്‌രംഗത്തെ മന്ദഗതിയിലാക്കാനും രാജ്യവ്യാപകമായി വ്യാപാര, ഉല്‍പാദന മേഖല സ്തംഭിക്കാനും കാരണമായെന്നും രഘുറാം രാജന്‍ അഭിപ്രായപ്പെട്ടിരുന്നു. നോട്ട് നിരോധനം സാമ്പത്തിക വ്യവസ്ഥയ്ക്ക് അമിതഭാരം സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it