Flash News

നിയമനരീതി വ്യത്യസ്തമാണെന്ന് കരുതി രണ്ടുതരം ശമ്പളം നല്‍കരുത്: മനുഷ്യാവകാശ കമ്മീഷന്‍

നിയമനരീതി വ്യത്യസ്തമാണെന്ന് കരുതി രണ്ടുതരം ശമ്പളം നല്‍കരുത്: മനുഷ്യാവകാശ കമ്മീഷന്‍
X


പത്തനംതിട്ട: കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിച്ച അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്കും വ്യത്യസ്ത ശമ്പളം നല്‍കിയത് മനുഷ്യാവകാശ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തുല്യജോലിക്ക് തുല്യവേതനം സുപ്രീംകോടതി അംഗീകരിച്ചതാണെന്നും ഇതിനെതിരെ പ്രവര്‍ത്തിക്കുന്നത് തെറ്റാണെന്നും കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ ശബരിമല പ്ലാന്‍ സ്‌കീമിലാണ് കടമ്പനാട് സ്വദേശി ആര്‍ അര്‍ജുനെ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയറായി നിയമിച്ചത്.  2015 ജൂലൈ മുതല്‍ 2017 ഫെബ്രുവരി വരെ പ്രതിമാസ വേതനം 25,000 രൂപയായി നിശ്ചയിച്ചു. മകരവിളക്ക് തടസ്സമില്ലാതെ നടത്താനായിരുന്നു നിയമനം. എന്നാല്‍ 2016 ഏപ്രില്‍ മുതല്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ ശമ്പളം 39,500 രൂപയായി ബോര്‍ഡ് നിശ്ചയിച്ചു. സര്‍ക്കാര്‍ തസ്തികയില്‍, കരാര്‍ അടിസ്ഥാനത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തിയതുകൊണ്ടാണ് രണ്ടാമത് നിയമിച്ചവര്‍ക്ക് 39,500 രൂപ പ്രതിമാസം നല്‍കിയതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്മീഷനെ അറിയിച്ചു.  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയല്ല പരാതിക്കാരനെ നിയമിച്ചതെന്നും അതിനാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച വേതനം നല്‍കാനാവില്ലെന്നും ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.  റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമാണെന്ന് പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു. ഉത്തരവ് പ്രകാരമുള്ള നടപടികള്‍ സമാനസാഹചര്യത്തിലുള്ള എല്ലാവര്‍ക്കും ഒരേപോലെ ബാധകമാണെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ പറഞ്ഞു. പരാതിക്കാരന്റെ ആവശ്യവും തെളിവുകളും പരിശോധിച്ച് രണ്ട് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് കമ്മീഷന്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
Next Story

RELATED STORIES

Share it