നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്കു മറിഞ്ഞ് മൂന്നു ചാലക്കുടി സ്വദേശികള്‍ മരിച്ചു

അടിമാലി: നിയന്ത്രണംവിട്ട കാര്‍ ദേവിയാര്‍ പുഴയിലേക്കു മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ചാലക്കുടി എലിഞ്ഞപ്ര പായിപ്പന്‍ വീട്ടില്‍ ജോയി (51), ഭാര്യ ഷാലി (47), ഇവരുടെ മകള്‍ ജിസ്‌നയുടെ കുട്ടി ജീയന്ന (സാറ 3) എന്നിവരാണ് മരിച്ചത്. ജീന (20), ജിസ്‌ന(25), ജീവന്‍ (16) ജിസ്‌നയുടെ ഭര്‍ത്താവ് ജിയോ(35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളി ല്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്.
മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങവേയാണ്  നിയന്ത്രണം വിട്ടകാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. ഏഴുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലിസും ചേര്‍ന്നാണ് ഇവരെ കരയ്‌ക്കെടുത്തത്. ഷാലിയും കുഞ്ഞും സംഭവസ്ഥലത്ത്‌വച്ചും ജോയി അശുപത്രിയിലേക്ക് കൊണ്ടുവരുംവഴിയുമാണ് മരിച്ചത്. ഇന്നലെ രാത്രി 8.30ഓടെ അടിമാലിക്കു സമീപം ഇരുമ്പുപാലം ചെറായിപ്പാലത്തിനടുത്താണ് അപകടം. പാലത്തിനടുത്തുള്ള ഭാഗത്ത് കലിങ്കില്ല. ഈ ഭാഗത്ത് വളവ് തിരിയുന്നതിനിടെ കാര്‍ പുഴയിലേക്കു പതിക്കുകയായിരുന്നു. ചാലക്കുടിയില്‍ സോഡാ കമ്പനി നടത്തിവരുകയായിരുന്നു ജോയി. മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
ഉദ്ദേശം 50 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. കാര്‍ ലോക്കായതിനാല്‍ ഉള്ളിലുള്ളവരെ രക്ഷിക്കുന്നതിന് പ്രയാസം നേരിട്ടിരുന്നു. നാട്ടുകാര്‍ വെള്ളത്തില്‍ നിന്ന് കാര്‍ ഉയര്‍ത്തി പിടിച്ചശേഷമാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. പൊതുപണിമുടക്ക് ദിവസമായതിനാല്‍  ഗതാഗതം കുറവുണ്ടായിരുന്നത് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സഹായിച്ചു. പതിവായി വാഹനങ്ങള്‍ അപകടത്തില്‍ പെട്ടിട്ടും ഇടുങ്ങിയ ഈ ഭാഗം വീതികൂട്ടാനോ ഡിവൈഡര്‍ സ്ഥാപിക്കാനോ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. പരിക്കേറ്റ ജിയോ നാല് ദിവസം മുമ്പാണ് ഗള്‍ഫില്‍ നിന്ന് എത്തിയത്.
Next Story

RELATED STORIES

Share it