നിക്ഷിപ്ത താല്പര്യമില്ല, ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠമായി എടുത്ത തീരുമാനം : മോഹന്‍ലാല്‍
BY ajay G.A.G30 Jun 2018 2:29 PM GMT
X
ajay G.A.G30 Jun 2018 2:29 PM GMT
തിരുവനന്തപുരം: ദിലീപിനെ തിരികെയെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി അമ്മ പ്രസിഡന്റ് നടന് മോഹന്‍ലാല്‍. ദിലീപിനെ തിരിച്ചെടുക്കാമെന്നത് അമ്മയുടെ പൊതുയോഗത്തില്‍ എകകണ്ഠമായി എടുത്ത തീരുമാനമാണ്. കഴിഞ്ഞ 26ന് ചേര്‍ന്ന പൊതുയോഗത്തില്‍ ഇത് സംബന്ധിച്ച് എതിര് ശബ്ദങ്ങളില്ലാതെ ഉയര്‍ന്നു വന്ന പൊതുവികാരമാണ് ദിലീപിനെതിരെ ഉണ്ടായ പുറത്താക്കല്‍ നടപടിയെ മരവിപ്പിക്കുകയെന്നത്. അമ്മ എന്ന വാക്കിന്റെ പൊരുള്‍ അറിഞ്ഞു കൊണ്ടാണ് ഇക്കാലമത്രയും സംഘടന നിലനിന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം:
2018 ജൂണ്‍ ആറിനു ചേര്‍ന്ന അമ്മയുടെ പൊതുയോഗത്തില്‍ എതിര്‍ശബ്ദങ്ങളില്ലാതെ ഉയര്‍ന്നു വന്ന പൊതുവികാരമാണ് ദിലീപിനെതിരെ ഉണ്ടായ പുറത്താക്കല്‍ നടപടി മരവിപ്പിക്കുക എന്നത്. പൊതുയോഗത്തിന്റെ ഏകകണ്ഠമായ അഭിപ്രായത്തോടൊപ്പം നില്ക്കുക എന്ന പ്രാഥമികമായ ജനാധിപത്യ മര്യാദയാണ് അമ്മ നേതൃത്വം കൈക്കൊണ്ടത്. അതിനപ്പുറമുള്ള എന്തെങ്കിലും നിക്ഷിപ്ത താല്പര്യങ്ങളോ നിലപാടോ ഈ വിഷയത്തില്‍ അമ്മ നേതൃത്വത്തിനില്ല. ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകയ്ക്കു നേരെയുണ്ടായ കിരാതമായ ആക്രമണത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ തന്നെയാണ് ആ വേദന ആദ്യം ഏറ്റുവാങ്ങിയത്. അന്നു മുതല്‍ ഇന്നുവരെ ആ സഹോദരിക്കൊപ്പം തന്നെയാണു ഞങ്ങള്‍. കേവലം 485 അംഗങ്ങള്‍ മാത്രമുള്ള സംഘടനയാണ് അമ്മ. അതില്‍ പകുതിയിലേറെപ്പേരും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്നവരാണ്. സ്വന്തമായി വീടില്ലാത്തവര്‍, നിത്യച്ചെലവുകള്‍ക്കു വഴിയില്ലാത്തവര്‍, രോഗചികില്‍സയ്ക്കു പണമില്ലാത്തവര്‍ അങ്ങനെ ഒട്ടേറെ അംഗങ്ങളുണ്ട് അമ്മയില്‍. അതിലേറെയും സ്ത്രീകള്‍. അങ്ങനെ ഉള്ള 137 'മക്കള്‍'ക്കാണ് ഈ സംഘടന മുടങ്ങാതെ മാസം തോറും 'കൈനീട്ട'മെത്തിക്കുന്നത്. മറ്റു ധനസഹായങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ വേറെയും. 26ലെ യോഗത്തില്‍ തന്നെയെടുത്ത മറ്റൊരു തീരുമാനം അകാലത്തില്‍ അന്തരിച്ച കൊല്ലം അജിത് എന്ന നടന്റെ നിരാലംബമായ കുടുംബത്തിനു സ്വന്തമായി ഒരു വീട് നിര്‍മിച്ചു നല്‍കുക എന്നതായിരുന്നു. ഇതൊക്കെ എണ്ണിയെണ്ണി ബോധ്യപ്പെടുത്തി കൈയടി നേടാന്‍ ഒരിക്കലും അമ്മ ശ്രദ്ധിച്ചിട്ടില്ല. ഇപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെ ഒറ്റയടിക്ക് മാഫിയ എന്നും സ്ത്രീവിരുദ്ധ സംഘമെന്നും മുദ്ര കുത്തുന്നത് മനുഷ്യത്വരഹിതമാണ്.
ദിലീപിന്റെ അംഗത്വം സംബന്ധിച്ചു പൊതുയോഗം കൈക്കൊണ്ട തീരുമാനം ഔദേ്യാഗികമായി ആ നടനെ അറിയിക്കുക പോലും ചെയ്തിട്ടില്ല. അതിനു മുമ്പെ തന്നെ അമ്മയ്ക്കെതിരെ മാധ്യമങ്ങള്‍ അതൊരായുധമായി പ്രയോഗിച്ചു തുടങ്ങി. സത്യമെന്തെന്ന് അറിയും മുമ്പു നമ്മള് ബഹുമാനിക്കുന്ന ഒട്ടേറെ വ്യക്തികള്‍ എതിര്‍പ്പുമായി രംഗത്തു വന്നു. ആ വിമര്‍ശനങ്ങളെ പൂര്‍ണമനസ്സോടെ ഉള്‍ക്കൊള്ളുന്നു. വാര്‍ഷിക ജനറല്‍ ബോഡിയില്‍ പങ്കെടുക്കാത്ത ചിലര്‍ പിന്നീട് എതിര് ശബ്ദമുയര്‍ത്തി സംഘടനയില്‍ നിന്നു പുറത്തു പോകുന്നു എന്നു പ്രഖ്യാപിച്ചു. ആ തീരുമാനത്തിനു പുറകിലെ വികാരങ്ങള്‍ എന്തായാലും അതു പരിശോധിക്കാന്‍ പുതിയ നേതൃത്വം തയാറാണ്. തിരത്തലുകള്‍ ആരുടെ പക്ഷത്തു നിന്നായാലും നടപ്പാക്കാം. വിയോജിപ്പുകള്‍ യോജിപ്പുകളാക്കി മാറ്റാം. പുറത്തു നിന്ന് അഴുക്കു വാരിയെറിയുന്നവര്‍ അതു ചെയ്യട്ടെ. ഈ സംഘടനയെ തകര്‍ക്കാം എന്ന ഗൂഢലക്ഷ്യത്തോടെ പെരുമാറുന്നവരെ തല്ക്കാലം നമുക്ക് അവഗണിക്കാം. സംഘടനയിലെ അംഗങ്ങള്‍ ഒരുമയോടെ നില്‍ക്കേണ്ടത് നമ്മുടെ മാത്രം കാര്യമാണ്- മോഹന്‍ലാല്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT