kasaragod local

നാനൂറോളം കുടുംബങ്ങള്‍ക്ക് മറുകര കടക്കാന്‍ യാത്ര ചെയ്യേണ്ടത് കിലോമീറ്ററുകള്‍

പെര്‍ള: പാലമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകാതെ മാറി മാറി വരുന്ന ഭരണാധികാരികളെ ശപിച്ച് ദ്വീപ് സമൂഹമായി കഴിയുകയാണ് ഒരു പ്രദേശത്തെ 400ഓളം കുടുംബങ്ങള്‍. ഇവര്‍ക്ക് കാല വര്‍ഷം തുടങ്ങിയാല്‍ അക്കരെ ഇക്കരെ കടന്നെത്തണമെങ്കില്‍ കിലോ മീറ്ററുകള്‍ താണ്ടേണ്ട അവസ്ഥയാണ്. എന്‍മകജെ  പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പ്പെടുന്ന ബാക്കില പദവ്, എറുഗല്ലു, സായ പ്രദേശവാസികളാണ് സഞ്ചാരയോഗ്യമായ നടപാലം പോലുമില്ലാതെ ദുരിത ജീവിതം നയിക്കുന്നത്.
മാനം കറുക്കുമ്പോള്‍ ഇവിടുത്തുകാരുടെ നെഞ്ചിടിപ്പ് വര്‍ധിക്കുന്നു. കാലവര്‍ഷം തുടങ്ങിയാല്‍ കുത്തിയൊഴുകുന്ന പുഴ കടന്ന് മറു കരയെത്തണമെങ്കില്‍ ഏറെബുദ്ധിമുട്ടണം. അക്കരെയും ഇക്കരെയുമുള്ള ബന്ധുക്കളെ കാണണമെങ്കില്‍ കീലോ മീറ്ററുകളോളം ചുറ്റി സഞ്ചരിക്കണം. എറ്റവും കുടുതല്‍ കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകൂടിയാണിത്.
വിവിധ ആവശ്യങ്ങള്‍ക്കായി പെര്‍ള ടൗണിനെയാണ് ഇവര്‍ ആശ്രയിക്കുന്നത്. വേനല്‍ കാലത്ത് വെള്ളമില്ലാത്തതിനാല്‍ പുഴകടന്ന് കാല്‍ നടയായി മുന്നോ നാലോ കീലോ മീറ്ററുകള്‍ നടന്നവേണം ടൗണിലേക്ക് എത്താന്‍. എന്നാല്‍ മഴകാലമായാല്‍ ഇവിടുത്തുകാര്‍ക്ക് ബാക്കില പദവ്, എറുഗല്ലു, സായ, സേരാജെ, അഡ്യനടുക്ക അഡുക്കസ്ഥല വഴി പന്ത്രണ്ട് കീലോമീറ്ററുകളോളം ചുറ്റി  സഞ്ചരിക്കണം.അല്ലെങ്കില്‍ നിറഞ്ഞൊഴുകുന്ന പുഴയിലൂടെ ജീവന്‍ പണയം വച്ച് നടന്ന് നീങ്ങണം. ഇത് പലപ്പോഴും അപകടത്തിന് വഴിവെക്കുന്നു.
സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് ദുരിതമേറെയും. അതേ സമയം ആര്‍ക്കെങ്കിലും രോഗംബാധിച്ചാല്‍ ചുമന്നുകൊണ്ടുവേണം മറുകരയെത്താന്‍. മാത്രവുമല്ല ബാക്കിലപദവ് മുതല്‍ അഡ്യനഡുക്ക വരെയുള്ള റോഡ് പൂര്‍ണ്ണമായും പൊട്ടി പൊളിഞ്ഞു താറു മാറായതിനാല്‍ വാഹനങ്ങള്‍ വാടകക്ക് വിളിച്ചാല്‍ പോലും ഇതുവഴി വരാന്‍ മടിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമായതിനാല്‍ മാറിമാറിവരുന്ന സര്‍ക്കാറുകള്‍ ഈ പ്രദേശത്തെ തീര്‍ത്തും അവഗണിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് വരുമ്പോള്‍ വാഗ്ദാനങ്ങളുമായി രാഷ്ട്രീയക്കാര്‍ എത്തുന്നുണ്ടെങ്കിലും പിന്നീട് തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
Next Story

RELATED STORIES

Share it