Flash News

നാഗ്പൂരിലെ ആര്‍എസ്എസ് വണിക്കുകള്‍

നാഗ്പൂരിലെ ആര്‍എസ്എസ് വണിക്കുകള്‍
X


പ്രകാശ് ദേശ്പാണ്ഡെയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. മരിക്കുന്നതിനു മുമ്പ് നാഗ്പൂരില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയിലായിരുന്നു ദേശ്പാണ്ഡെ. യാത്രയില്‍ കോടിക്കണക്കിനു രൂപയുടെ കണക്കില്‍പ്പെടാത്ത പാര്‍ട്ടി ഫണ്ട് പാണ്ഡെയുടെ കൈയിലുണ്ടായിരുന്നുവെന്നാണു കരുതപ്പെടുന്നത്. എന്നാല്‍, ഇക്കാര്യത്തിലൊന്നും തുടരന്വേഷണമുണ്ടായില്ല. ആര്‍എസ്എസിനും തുടരന്വേഷണത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല.

2008ല്‍ ഡല്‍ഹിയിലെ 9 അശോക് റോഡിലെ ആസ്ഥാനത്തു നിന്ന് 2.6 കോടി മോഷണം പോയപ്പോള്‍ നഷ്ടപ്പെട്ടത് കള്ളപ്പണമായതിനാല്‍ പോലിസില്‍ അറിയിക്കാതെ സ്വകാര്യ ഡിറ്റക്റ്റീവുകളെ അന്വേഷണം ഏല്‍പ്പിച്ച പാര്‍ട്ടിയാണ് ബിജെപി. പാര്‍ട്ടി ഓഫിസിനു പിന്നിലുള്ള മുറിയിലെ സേഫില്‍ സൂക്ഷിച്ചിരുന്ന പണം കപ്പലിലെ കള്ളന്‍ തന്നെയായിരുന്നു അടിച്ചെടുത്തത്. ഈ കേസിലെ അന്വേഷണം എന്തായെന്ന് പിന്നീട് പുറംലോകം അറിഞ്ഞതുമില്ല.

[caption id="attachment_403827" align="alignnone" width="560"] നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം[/caption]

ആരോപണങ്ങളുടെ കരിനിഴലില്‍ നില്‍ക്കവെ തന്നെയാണ് ഗഡ്കരി ആര്‍എസ്എസിന്റെ മാത്രം താല്‍പര്യത്തില്‍ 2010ല്‍ ബിജെപി അധ്യക്ഷനാവുന്നത്. 2014ല്‍ ബിജെപി അധികാരത്തില്‍ വരുമ്പോള്‍ ഗഡ്കരിയെ മന്ത്രിസഭയിലെടുക്കാന്‍ മോദിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. മഹാരാഷ്ട്രയുടെ വികാസപുരുഷനായിട്ടായിരുന്നു ഗഡ്കരിയുടെ വരവ്. പാര്‍ട്ടിയിലെ വികസനപുരുഷനായി താന്‍ മാത്രം മതിയെന്നായിരുന്നു മോദിയുടെ നിലപാട്.

എന്നാല്‍, മോദിയുടെ ഏകാധിപത്യത്തിനും അവഗണിക്കാനാവുന്നതായിരുന്നില്ല ഹിന്ദുത്വരാഷ്ട്രീയത്തിന്റെ സിരാകേന്ദ്രമായ മഹാരാഷ്ട്രയില്‍ ഗഡ്കരിക്കുണ്ടായിരുന്ന സ്വാധീനം. അമിത്ഷായോ മോദിയോ മഹാരാഷ്ട്രയ്ക്ക് പ്രിയപ്പെട്ടവരല്ല. ഗഡ്കരിയോ മോദിയോ എന്ന ചോദ്യത്തിന് ഗഡ്കരി മാത്രമെന്നായിരുന്നു നാഗ്പൂരിന്റെ ഉത്തരം. പാര്‍ട്ടിയില്‍ ഗഡ്കരിയെ ചുറ്റിപ്പറ്റി ഒരു അധികാരകേന്ദ്രം വളര്‍ന്നുവരുന്നതില്‍ അസ്വസ്ഥനായിരുന്നു മോദി. ആര്‍എസ്എസിനാവട്ടെ സര്‍ക്കാരിലെ പ്രധാന കടിഞ്ഞാണാണ് ഗഡ്കരി. മോദിയെപ്പോലെ ബഹളക്കാരനല്ല ഗഡ്കരി. പരസ്യമായി വര്‍ഗീയതയും സംസാരിക്കില്ല.

2019ലെ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ കൂട്ടുകക്ഷികള്‍ക്കിടയില്‍ പൊതുസമ്മതനായി ഗഡ്കരിയെ ഉയര്‍ത്തിക്കാട്ടാമെന്ന ദുഷ്ടലാക്കും ആര്‍എസ്എസിനുണ്ട്. ശാന്തനെങ്കിലും അത്ര വെടിപ്പല്ല ഗഡ്കരിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. ഉപരിതല ഗതാഗതമന്ത്രാലയം വിവിധി കമ്മിറ്റികള്‍ രൂപീകരിച്ചപ്പോഴെല്ലാം ആര്‍എസ്എസുകാരാണ് അതില്‍ ഇടംപിടിച്ചത്. നയരൂപീകരണത്തില്‍ ആര്‍എസ്എസുകാര്‍ പങ്കാളികളായി. നാഗ്പൂരിലെ ആര്‍എസ്എസ് സഹയാത്രികരായ വ്യവസായികളുമായുള്ള ഗഡ്കരിയുടെ ബന്ധവും അവര്‍ക്കു നല്‍കിയ വഴിവിട്ട സഹായവും പുതിയതായിരുന്നില്ല. മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരുമായി ബന്ധപ്പെട്ട് അഴിമതിക്കഥകള്‍ പൊങ്ങിവന്നപ്പോഴെല്ലാം അതില്‍ ഒളിഞ്ഞും തെളിഞ്ഞും ഗഡ്കരിയും ആര്‍എസ്എസുമുണ്ടായിരുന്നു.

വ്യക്തികളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളിലൂടെ നേരിട്ട് പണം സ്വീകരിക്കാതിരിക്കുകയെന്നതാണ് പരമ്പരാഗത ആര്‍എസ്എസ് രീതി. നാഗ്പൂരിലെ ആസ്ഥാനംപോലും അങ്ങനെ പണികഴിപ്പിച്ചതാണ്. എന്നാല്‍, സംഘടനയ്ക്ക് ആവശ്യമായ രഹസ്യ സാമ്പത്തിക സ്രോതസ്സുകള്‍ വേറെയുണ്ടായിരുന്നു. ഗഡ്കരിയെപ്പോലുള്ളവരെ മുന്‍നിര്‍ത്തി കച്ചവടമായിരുന്നു നടന്നിരുന്നത്. ഹെഡ്‌ഗെവാറിന്റെ വീട്, അതിലെ നിയമപ്രശ്‌നങ്ങളെല്ലാം മറികടന്ന് പണം നല്‍കി ആര്‍എസ്എസിന് വാങ്ങിനല്‍കിയത് ഗഡ്കരിയാണ്.

മഹാരാഷ്ട്രയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ മാത്രമല്ല, കോണ്‍ഗ്രസ്-എന്‍സിപി സഖ്യം ഭരിക്കുന്ന കാലത്തും ഗഡ്കരിയുടെ സ്വാധീനത്തിനു കുറവുണ്ടായിരുന്നില്ല. 2012ല്‍ ഗഡ്കരിയുടെ ബന്ധമുള്ള പൂര്‍ത്തി ഗ്രൂപ്പിന് അണക്കെട്ട് പദ്ധതിക്കായി 100 ഏക്കര്‍ കൃഷിഭൂമി ഏറ്റെടുത്തു നല്‍കിയത് കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരാണ്. വിദര്‍ഭ മേഖലയിലെ പഞ്ചസാരക്കമ്പനിക്ക് പരുത്തികൃഷി ചെയ്യാനും പവര്‍‌സ്റ്റേഷന്‍ സ്ഥാപിക്കാനുമായി 300 കോടിയുടെ പദ്ധതിയാണുണ്ടായിരുന്നത്.

ഇനി പൂര്‍ത്തി ഗ്രൂപ്പ് ആരാണെന്നറിയുന്നതാണു രസകരം. അഞ്ചു കമ്പനികള്‍ ചേര്‍ന്ന ഈ കണ്‍സോര്‍ഷ്യത്തിന്റെ ഡയറക്ടര്‍മാരിലൊരാള്‍ ഗഡ്കരിയുടെ ഡ്രൈവറായിരുന്നു. മാനേജിങ് ഡയറക്ടര്‍ സുധീര്‍ ദിവെ. ദിവെ ആരാണെന്നു കൂടി അറിയുക. ഗഡ്കരിയുടെ പഴയ പേഴ്‌സനല്‍ സെക്രട്ടറി. 2010 മാര്‍ച്ചില്‍ ഗ്ലോബല്‍ സേഫ്റ്റി വിഷന്‍ കമ്പനിയുടെ ഉടമ ദത്താത്രേയ പാണ്ഡുരംഗ് മഹിസ്‌കാര്‍ 164 കോടി രൂപ വെറും 36,000 രൂപ പലിശനിരക്കില്‍ പൂര്‍ത്തി ഗ്രൂപ്പിന്റെ ഉപവിഭാഗമായ പൂര്‍ത്തി ഷുഗര്‍ പ്രൈവറ്റ് ലിമിറ്റഡിനു വായ്പ നല്‍കി.

ഗഡ്കരി മഹാരാഷ്ട്രയില്‍ പൊതുമരാമത്തുമന്ത്രിയായിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ നിര്‍മാണ കോണ്‍ട്രാക്ട് ലഭിച്ച ഐഡിയല്‍ റോഡ് ബില്‍ഡേഴ്‌സ് ആരുടേതാണെന്നതു കൂടി നോക്കിയാല്‍ ഇതിലെ തട്ടിപ്പ് ബോധ്യപ്പെടും. ദത്താത്രേയ പാണ്ഡുരംഗ് മഹിസ്‌കാര്‍ തന്നെയാണ് അതിന്റെയും ഉടമ. ഇനി പൂര്‍ത്തി ഗ്രൂപ്പ് എന്താണെന്നു വ്യക്തമായി അറിയുക. അത് ഗഡ്കരിയുടെ നേതൃത്വത്തില്‍ ആര്‍എസ്എസ് വ്യവസായികളുടെ സ്വന്തം കണ്‍സോര്‍ഷ്യമാണ്.

(തുടരും)

കാവിപ്പുരയിലെ കള്ളച്ചൂതുകാര്‍ പരമ്പര

തയ്യാറാക്കിയത്: കെ എ സലിം

നാളെ: സര്‍ക്കാര്‍ പണം; ആര്‍എസ്എസ് പദ്ധതി - ഭാഗം 4
Next Story

RELATED STORIES

Share it