നാക് മാതൃകയില്‍ സംസ്ഥാനത്തെ കോളജുകള്‍ക്ക് അക്രഡിറ്റേഷന്‍

തിരുവനന്തപുരം: കോളജുകളുടെ ദേശീയ അംഗീകാര ഏജന്‍സിയായ നാക് മാതൃകയില്‍ സംസ്ഥാനത്തും അക്രഡിറ്റേഷന്‍ സംവിധാനം നിലവില്‍വരുന്നു. സംസ്ഥാനത്തെ കോളജുകളുടെ ഗുണനിലവാരം ഉയര്‍ത്തുക ലക്ഷ്യമിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പാണു സ്റ്റേറ്റ് അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (സാക്) സംവിധാനം ആരംഭിക്കുന്നത്.
അടുത്ത വര്‍ഷം ജനുവരി മുതല്‍ അക്രഡിറ്റേഷനുള്ള അപേക്ഷ സ്വീകരിക്കും. ദേശീയ ഏജന്‍സിയായ നാഷനല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) ആണ് കോളജുകളുടെ നിലവാരം കണക്കാക്കി വന്നിരുന്നത്. ഇതേ മാതൃകയിലാവും സാകിന്റെ പ്രവര്‍ത്തനവും. സാക് അക്രഡിറ്റേഷന്‍ ലഭിച്ച കോളജുകള്‍ക്ക് മാത്രമേ ഭാവിയില്‍ സര്‍ക്കാര്‍ സഹായം ലഭിക്കൂവെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ബോര്‍ഡ് യോഗത്തിനു ശേഷം ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കി. സാക് പരിശോധനയ്ക്കു സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍, ഒരുക്കേണ്ട സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വ്യക്തത ഡിസംബറിനു മുമ്പേ തന്നെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
ജനുവരി ഒന്നു മുതല്‍ കോളജുകള്‍ക്ക് അക്രഡിറ്റേഷനായി അപേക്ഷ സമര്‍പ്പിച്ചു തുടങ്ങാം.
ഏകദേശം 40,000 കോളജുകളും 1000 സര്‍വകലാശാലകളുമുള്ള രാജ്യത്ത് 1200 കോളജുകള്‍ക്കും 59 സര്‍വകലാശാലകള്‍ക്കും മാത്രമാണു നാക്കിന്റെ അക്രഡിറ്റേഷന്‍ പരിശോധനകള്‍ നടക്കുന്നത്.
കൃത്യമായ പരിശോധനകളും അംഗീകാരവും നടക്കാത്തതു കോളജ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതു പരിഹരിക്കുക ലക്ഷ്യമിട്ടാണു പുതിയ പദ്ധതി.

Next Story

RELATED STORIES

Share it