നഷ്ടപരിഹാരം: മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ക്കു ലഭിച്ചത് ഒരു രൂപ

മുംബൈ: കാര്‍ഷികവിളകള്‍ ഇന്‍ഷുര്‍ ചെയ്ത കര്‍ഷകര്‍ക്കു മഹാരാഷ്ട്രയില്‍ നഷ്ടപരിഹാരമായി ലഭിച്ചത് ഒരു രൂപ മുതല്‍ അഞ്ചു രൂപ വരെ. മുംബൈയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള കേജിലെ കര്‍ഷകര്‍ക്കാണ് ഈ ദുരനുഭവം.
2000ത്തോളം കര്‍ഷകരെയാണ് ഇന്‍ഷുറന്‍സ് കമ്പനി തുച്ഛമായ നഷ്ടപരിഹാരത്തുക കൈമാറി അപമാനിച്ചത്. 773 കര്‍ഷകര്‍ക്ക് ഒരു രൂപ വീതവും 669 പേര്‍ക്ക് രണ്ടു രൂപ വീതവും 50 കര്‍ഷകര്‍ക്ക് മൂന്നു രൂപ വീതവുമാണ് ഇന്‍ഷുറന്‍സ് കമ്പനി കേജിലെ കോ-ഓപറേറ്റീവ് ബാങ്കില്‍ നിക്ഷേപിച്ചത്. 39 പേര്‍ക്കു മാത്രമാണ് നിക്ഷേപിച്ചതില്‍ ഉയര്‍ന്ന തുകയായ അഞ്ചു രൂപ ലഭിച്ചത്.
ഏറ്റവും കൂടുതല്‍ കര്‍ഷകര്‍വിള ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നുവെന്ന ബിജെപി സര്‍ക്കാരിന്റെ വീമ്പുപറച്ചിലാണ് ഇതോടെ പൊളിഞ്ഞത്. കര്‍ഷക വിരുദ്ധ നടപടികളുമായി ബിജെപി സര്‍ക്കാര്‍ നീങ്ങുന്നുവെന്ന ആക്ഷേപത്തെ ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടി അരക്കിട്ടുറപ്പിക്കുകയാണ്. കഴിഞ്ഞ ഏപ്രിലില്‍ പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന വഴിയാണ് 11 ലക്ഷം കര്‍ഷകര്‍ സംസ്ഥാനത്ത് വിളകള്‍ ഇന്‍ഷുര്‍ ചെയ്തത്.
Next Story

RELATED STORIES

Share it