ദേശീയ തലസ്ഥാനത്ത് പതിനായിരങ്ങളുടെ കര്‍ഷകറാലി

ന്യൂഡല്‍ഹി: കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ കര്‍ഷക, തൊഴിലാളി, ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് മഹാറാലി നടന്നു. ഇന്നലെ രാവിലെ ഒമ്പതു മണിക്ക് ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ നിന്ന് ആരംഭിച്ച റാലി പത്തുമണിയോടെ പാര്‍ലമെന്റ് സ്ട്രീറ്റിലെത്തി. വിവിധ സംസ്ഥാനങ്ങളില്‍നിന്നെത്തിയ പതിനായിരക്കണക്കിന് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും റാലിയില്‍ പങ്കെടുത്തു. അഖിലേന്ത്യാ കിസാന്‍ സഭ, സിഐടിയു, എഐഎഡബ്ല്യൂയു എന്നിവയുടെ നേതൃത്വത്തിലായിരുന്നു റാലി. പാര്‍ലമെന്റ് സ്ട്രീറ്റില്‍ നടന്ന പൊതുയോഗത്തോടെ വൈകുന്നേരമാണ് പരിപാടി സമാപിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം വിവിധ സംഘടനാ നേതാക്കള്‍ സംസാരിച്ചു. വിലക്കയറ്റം തടയുക, 18000 രൂപയില്‍ കുറയാത്ത മാസവേതനം ലഭ്യമാക്കുക, തൊഴിലാളിവിരുദ്ധ തൊഴില്‍നിയമ ഭേദഗതികള്‍ അവസാനിപ്പിക്കുക, കര്‍ഷകര്‍ക്ക് സ്വാമിനാഥന്‍ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായുള്ള താങ്ങുവില പ്രഖ്യാപിക്കുക, ദരിദ്ര കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും വായ്പാ ഇളവ് അനുവദിക്കുക, പൊതുവിതരണം സാര്‍വത്രികമാക്കുക, അവശ്യവസ്തുക്കളുടെ അവധിവ്യാപാരം നിരോധിക്കുക, കര്‍ഷകത്തൊഴിലാളികള്‍ക്കായി സമഗ്ര നിയമം പ്രഖ്യാപിക്കുക, എല്ലാ ഗ്രാമീണമേഖലകളിലും തൊഴിലുറപ്പു പദ്ധതി നടപ്പാക്കുക, എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷയും ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും ഭവനവും ലഭ്യമാക്കുക, സാര്‍വത്രിക സാമൂഹിക സുരക്ഷ, കരാര്‍ തൊഴില്‍ അവസാനിപ്പിക്കല്‍, പുനര്‍വിതരണ ഭൂപരിഷ്‌കരണം, നിര്‍ബന്ധിതമായ ഭൂമി ഏറ്റെടുക്കല്‍ തടയല്‍, പ്രകൃതിക്ഷോഭങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് ആശ്വാസവും പുനരധിവാസവും, നവലിബറല്‍ നയങ്ങളില്‍ നിന്ന് പിന്തിരിയുക തുടങ്ങി 15 ഇന ആവശ്യം മുന്‍നിര്‍ത്തിയായിരുന്നു റാലി. സിഐടിയു പ്രസിഡന്റ് കെ ഹേമലത, ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, കിസാന്‍സഭ പ്രസിഡന്റ് അശോക് ധവാലെ, ജനറല്‍ സെക്രട്ടറി ഹനന്‍ മൊല്ല, എഐഎഡബ്ല്യൂയു പ്രസിഡന്റ് എസ് തിരുനവുക്കരസു, ജനറല്‍ സെക്രട്ടറി വിജയരാഘവന്‍ റാലിക്ക് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it