Kollam Local

തെന്‍മല അണക്കെട്ടിലെ ബോട്ട് സവാരി പുനരാരംഭിച്ചു

പുനലൂര്‍:  കേരള-തമിഴ്‌നാട് അതിര്‍ത്തിയായ തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ തെന്മല അണക്കെട്ടില്‍ നിര്‍ത്തിവച്ചിരുന്ന ഇക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള ബോട്ട് സവാരി പുനരാരംഭിച്ചു. എന്നാല്‍ വനത്തിലെ കാല്‍നട സഞ്ചാര(ട്രക്കിങ്)ത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചിട്ടില്ല. ബോട്ടിങ് കേന്ദ്രത്തിലേയ്‌ക്കോ ബോട്ട് യാത്രാവേളയിലോ സഞ്ചാരികള്‍ വനത്തിലൂടെ കടന്നുപോകുന്നില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സവാരി പുനരാരംഭിക്കുന്നതിന് അനുമതി ലഭിച്ചതെന്ന് ഇക്കോ ടൂറിസം അധികൃതര്‍ അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം മുതല്‍ വീണ്ടും സവാരി ആരംഭിക്കുയായിരുന്നു. നിലവില്‍ ആംബുലന്‍സ് ബോട്ട് ഉള്‍പ്പടെ മൂന്ന് ബോട്ടുകളാണ് അണക്കെട്ടില്‍ സവാരി നടത്തുന്നത്. ഇതില്‍ ആംബുലന്‍സ് ബോട്ടിന് 10 സീറ്റും മറ്റു രണ്ട് ബോട്ടുകള്‍ക്ക് 25 വീതം സീറ്റുമാണുള്ളത്. ആള് കുറവാണെങ്കില്‍ ആംബുലന്‍സ് ബോട്ടാണ് സഞ്ചാരികള്‍ക്കായി വിട്ടുനല്‍കുന്നത്. ചരക്കുസേവന നികുതിയും ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ പ്രവേശിക്കുന്നതിനുള്ള ഫീസുമടക്കം ആളൊന്നിന് 245 രൂപയാണ് ഫീസ്.
ശെന്തുരുണി വന്യജീവി സങ്കേതത്തിലാണ് തെന്മല അണക്കെട്ടും വനപ്രദേശങ്ങളും ഉള്‍പ്പെടുന്നത്. ഇതിനാലാണ് ഇവിടെ ബോട്ടിങ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം ലഭിച്ചത്. വനത്തിലേയ്ക്ക് ആളുകള്‍ എത്തുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു ഇത്.
തേനിയിലെ കാട്ടുതീയ്ക്ക് പുറമേ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ന്യൂനമര്‍ദം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത പ്രവചിച്ചതും ബോട്ട് സവാരി നിര്‍ത്തിവയ്ക്കാന്‍ കാരണമായി.
Next Story

RELATED STORIES

Share it