തീര്‍ത്ഥാടന ടൂറിസം: 91.72 കോടിയുടെ പദ്ധതിക്ക് കേന്ദ്ര അംഗീകാരം

തിരുവനന്തപുരം: വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 147 തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 91.72 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. ഈ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന വിനോദസഞ്ചാരവകുപ്പ് സമര്‍പ്പിച്ച പദ്ധതിക്ക് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കി. തീര്‍ത്ഥാടന ടൂറിസം മൂന്നാം സര്‍ക്യൂട്ടിന്റെ വികസനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുക. ഏഴ് ക്ലസ്റ്ററുകളായി തിരിച്ച് ജില്ലകളിലെ പ്രധാനപ്പെട്ട ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കും. 10.91 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുന്ന കാസര്‍കോട് ജില്ലയാണ് ഒന്നാം ക്ലസ്റ്ററിലുള്ളത്. വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ ചേരുന്ന രണ്ടാം ക്ലസ്റ്ററില്‍ 9.29 കോടിയുടെ പദ്ധതികളും പാലക്കാട്, മലപ്പുറം ജില്ലകള്‍ അടങ്ങുന്ന മൂന്നാം ക്ലസ്റ്ററില്‍ 9.03 കോടിയുടെ പദ്ധതികളുമാണു വിഭാവനം ചെയ്തിട്ടുള്ളത്. 14.24 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുന്ന നാലാം ക്ലസ്റ്ററില്‍ തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളാണുള്ളത്. കോട്ടയവും ആലപ്പുഴയും അടങ്ങുന്ന അഞ്ചാം ക്ലസ്റ്ററില്‍ 19.91 കോടി രൂപയുടെ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കും. ആറാം ക്ലസ്റ്ററിലെ പത്തനംതിട്ട ജില്ലയില്‍ 11.80 കോടി രൂപയുടെ പദ്ധതികളാണു നടപ്പാക്കുക. കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ ചേരുന്ന ഏഴാം ക്ലസ്റ്ററില്‍ 12.16 കോടി രൂപയുടെ പദ്ധതികളുമാണ് വിഭാവനം ചെയ്തിട്ടുള്ളത്.

Next Story

RELATED STORIES

Share it