താജ്മഹല്‍ പള്ളിയിലെ നമസ്‌കാര വിലക്ക് തുടരും

ന്യൂഡല്‍ഹി: ആഗ്ര നഗരത്തിനു പുറത്തുനിന്നുള്ളവര്‍ക്ക് താജ്മഹല്‍ വളപ്പിലെ പള്ളിയില്‍ നമസ്‌കരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത് ചോദ്യം ചെയ്തുള്ള ഹരജി സുപ്രിംകോടതി തള്ളി. പള്ളിയില്‍ നഗരത്തിനു പുറത്തുനിന്നുള്ളവര്‍ നമസ്‌കരിക്കുന്നത് വിലക്കിക്കൊണ്ടുള്ള ആഗ്ര സിറ്റി അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ (എഡിഎം) ഉത്തരവ് ചോദ്യം ചെയ്ത് താജ്മഹല്‍ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയാണ് ഹരജി നല്‍കിയത്.
ഏഴ് ലോകാദ്ഭുതങ്ങളില്‍ ഒന്നാണ് താജ്മഹലെന്നും ആളുകള്‍ക്ക് മറ്റു പള്ളികളില്‍ പ്രാര്‍ഥനകള്‍ക്കായി പോകാവുന്നതാണെന്നും ഹരജി പരിഗണിച്ച ജസ്റ്റിസ് എ കെ സിക്രിയുടെയും ജസ്റ്റിസ് അശോക് ഭൂഷണിന്റെയും ബെഞ്ച് അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ജനുവരി 24നാണ് പള്ളിയില്‍ മറ്റു നാട്ടുകാര്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ടുള്ള ആഗ്ര എഡിഎമ്മിന്റെ ഉത്തരവ് പുറത്തുവന്നത്. വിനോദസഞ്ചാരികള്‍ക്ക് നമസ്‌കാരം നിഷേധിക്കുന്നത് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്.
Next Story

RELATED STORIES

Share it