തമിഴ്‌നാട് പോലിസ് കസ്റ്റഡിയില്‍ മരിച്ചയാളുടെ വീടിനു നേരെ ആക്രമണം

പുതുക്കാട്: തമിഴ്‌നാട് പോലിസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച വരന്തരപ്പിള്ളി സ്വദേശി യോഗേഷിന്റെ വീടിനു നേരെ ആക്രമണം. ഇന്നലെ പുലര്‍ച്ചെയാണ് കാറിലെത്തിയ നാലംഗ സംഘം ആക്രമണം നടത്തിയത്. വീടിന്റെ ജനല്‍ച്ചില്ലുകളും മുറ്റത്തുണ്ടായിരുന്ന ബൈക്കും സൈക്കിളും മറ്റും അക്രമികള്‍ തകര്‍ത്തു. വീട്ടുകാര്‍ ഉണര്‍ന്നതിനെത്തുടര്‍ന്ന് ബൈക്ക് കത്തിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം 21ന് രാത്രിയാണ് തമിഴ്‌നാട് പോലിസ് കസ്റ്റഡിയിലെടുത്ത വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി യോഗേഷ് കോയമ്പത്തൂര്‍ ജയിലില്‍ മരിച്ചത്.
പോലിസ് കസ്റ്റഡിയില്‍ നടന്ന ക്രൂര മര്‍ദനമാണ് മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പരാതി നല്‍കിയിരുന്നു. യോഗേഷിന്റെ മരണശേഷം ഭാര്യക്ക് തമിഴ് കലര്‍ന്ന മലയാളത്തിലും ഹിന്ദിയിലും ഭീഷണിപ്പെടുത്തി രണ്ടുതവണ ഫോണ്‍ കോള്‍ വന്നതായി പറയുന്നു.
Next Story

RELATED STORIES

Share it