തദ്ദേശസ്വയംഭരണ വകുപ്പിന് ആവശ്യം 1300 കോടിയോളം: മന്ത്രി

തിരുവനന്തപുരം: പ്രളയാനന്തരം തദ്ദേശവകുപ്പിനു കീഴിലെ റോഡുകളുടെയും വീടുകളുടെയും പുനര്‍നിര്‍മാണത്തിനു മാത്രം 1300 കോടി രൂപ ആവശ്യമുണ്ടെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഈ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്രസിങ് തൊമാറിന് മന്ത്രി കത്തയച്ചു. കേരളത്തില്‍ 5,80,502 കുടുംബങ്ങളാണ് പ്രളയത്തിന്റെ ഇരകളായത്. സംസ്ഥാനത്ത് 12,477 വീടുകള്‍ പൂര്‍ണമായും 82,853 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത് തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലാണ്. തൃശൂരില്‍ 3461ഉം പാലക്കാട്ട് 1838ഉം എറണാകുളത്ത് 1546ഉം വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. തകര്‍ന്ന വീടുകളുടെ പുനര്‍നവീകരണത്തിനായി 498.94 കോടി രൂപ ആവശ്യമാണ്. നിലവില്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ അനുവദിക്കുന്ന ധനസഹായം പരിമിതപ്പെടുത്തിയിട്ടുണ്ട്. നിലവിലെ സ്ഥിതിയനുസരിച്ച് ഈ തുക കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. നാലു ലക്ഷം രൂപ വീതമാണ് തകര്‍ന്ന വീടുകള്‍ക്ക് ധനസഹായം കണക്കാക്കിയിട്ടുള്ളത്. അതോടൊപ്പം തന്നെ സംസ്ഥാനത്തെ 1895 നോണ്‍ പിഎംജി റോഡുകളാണ് തകര്‍ന്നത്. 2983.67 കിലോമീറ്റര്‍ നീളം വരുമിത്. പാലക്കാട് ജില്ലയില്‍ 469 കിലോമീറ്റര്‍ റോഡും ഇടുക്കിയില്‍ 283.24 കിലോമീറ്ററും എറണാകുളത്ത് 211.24 കിലോമീറ്ററും കണ്ണൂര്‍, വയനാട് ജില്ലകളിലായി യഥാക്രമം 267, 212 കിലോമീറ്ററും റോഡ് തകര്‍ന്നു. ഈ റോഡുകളുടെ നവീകരണത്തിനായി പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 793.23 കോടി രൂപ കേന്ദ്രം പ്രത്യേക ധനസഹായം നല്‍കണമെന്നും കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it