Alappuzha local

തത്തംപള്ളിയില്‍ കൗതുകമായി കപില പശുവെത്തി

ആലപ്പുഴ:  അപൂര്‍വ ഇനത്തില്‍പ്പെട്ട കപില പശു തത്തംപള്ളിയിലും. പശുവളര്‍ത്തലില്‍ താല്‍പര്യമുള്ള അഡ്വ. ജോഷി ജേക്കബും ഭാര്യ ഡോ. ബിച്ചു എക്‌സ്മലയിലുമാണ് ആലപ്പുഴ തത്തംപള്ളിയില്‍ കപില ഇനം പശുവിനെ വാങ്ങി വളര്‍ത്തല്‍ തുടങ്ങിയത്. ഇന്ത്യന്‍ തനതു വര്‍ഗമായ പശുവിന് ശരാശരി നൂറു സെന്റിമീറ്റര്‍ മാത്രം ഉയരമാണുള്ളത്. പുല്ലും വെള്ളവുമാണ് ഭക്ഷണം. പശു പരിപാലനം പൂര്‍ണമായും പ്രകൃതിയോടിണങ്ങിയാണ്. കേരളത്തില്‍ കാസര്‍കോട് തീര പ്രദേശങ്ങളിലും, കര്‍ണാടകയിലും കണ്ടുവരുന്ന കാസര്‍കോട് കുള്ളന്‍ പശുക്കളില്‍ നിന്ന് അപൂര്‍വ ലക്ഷണങ്ങളോടെ ഉണ്ടാകുന്ന ഒന്നാണ് ആശ്രമ പശുക്കള്‍ എന്നറിയപ്പെടുന്ന കപില പശുക്കള്‍.
പണ്ട് ക്ഷേത്രങ്ങളില്‍ മാത്രം വളര്‍ത്തിയിരുന്ന ഇവയെ ദൈവികമായിട്ടാണ് ചിലര്‍ കരുതുന്നത്. സപ്തര്‍ഷികളില്‍പ്പെട്ട കപില മഹര്‍ഷിയുടെ കമണ്ഡലുവിലെ പാല്‍ യാഗവേളയില്‍ അസുരന്മാര്‍ തട്ടിത്തെറിപ്പിച്ചപ്പോള്‍ മഹാമുനി ദിവ്യശക്തിയാല്‍ സൃഷ്ടിച്ച പശുവാണ് കപില എന്നതാണ് ഐതിഹ്യം. കപിലയിനത്തില്‍പ്പെട്ട പശുക്കളുടെ വയറിനുള്ളില്‍ അപൂര്‍വ ഔഷധഗുണമുള്ളതും സുഗന്ധപൂരിതവുമായ ഗോരോചനം ശേഖരിച്ചുവയ്ക്കുന്നുണ്ടെന്ന് മൃഗസംരക്ഷണമേഖലയിലെ വിദഗ്ദര്‍ പറയുന്നുണ്ട്. ആരോഗ്യമുള്ള അപൂര്‍വ്വ ഇനം നാടന്‍ പശുക്കളുടെ പിത്ത സഞ്ചിയില്‍ കാണപ്പെടുന്ന കല്ലാണ് ഗോരോചനം എന്നറിയപ്പെടുന്നത്. ഇവയുടെ പാലിലും ഗോരോചനം അടങ്ങിയിട്ടുണ്ട് .പാലിന് കാസര്‍കോഡു ഡ്വാര്‍ഫിനേക്കാള്‍ ഔഷധമൂല്യമുണ്ട്.
ഇവയുടെ പാലില്‍ സ്വര്‍ണക്ഷാരം കലര്‍ന്നിട്ടുണ്ടെന്നു ഭാരതീയ ചികില്‍സാ വിദഗ്ധരും പറയുന്നു.  പാലും പാലുല്‍പന്നങ്ങളും സ്വര്‍ണവര്‍ണമാണെന്നതാണ് ഇതിന്റെ പ്രത്യേകത. കപിലയുടെ പാലില്‍ നിന്നുമുള്ള വെണ്ണ, നെയ്യ്, പാല്‍ക്കട്ടി എന്നിവ്ക്കും സ്വര്‍ണനിറമാണ്. ഈ പശുവിന്റെ പാല്‍ സ്ഥിരമായി കുടിക്കുന്നത് രോഗപ്രതിരോധ ശേഷി നേടാന്‍ സഹായിക്കും. കപിലയുടെ മൂത്രം ശുദ്ധീകരിച്ച് തയ്യാറാക്കുന്ന ഗോഅര്‍ക്ക ആസ്ത്മ, പ്രമേഹം, അര്‍ശസ്, മൂത്രാശയ രോഗങ്ങള്‍, വന്ധ്യത, ചര്‍മ്മ രോഗങ്ങള്‍, രക്തസമ്മര്‍ദം തുടങ്ങിയ ഒട്ടേറെ രോഗ ചികില്‍സക്കും ഉപയോഗിച്ചു വരുന്നുണ്ട്.
Next Story

RELATED STORIES

Share it