ഡോ. കഫീല്‍ ഖാന്‍ ആറു മാസമായി ജയിലില്‍

ന്യൂഡല്‍ഹി: ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 70 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തിനിടെ പുറത്ത് നിന്ന് സിലിണ്ടര്‍ കൊണ്ടുവന്ന് ശേഷിച്ച കുഞ്ഞുങ്ങളെ രക്ഷിച്ച ഡോ. കഫീല്‍ ഖാന്‍  ആറുമാസമായി ജയിലില്‍. സിലിണ്ടറുകള്‍ കൊണ്ടുവന്ന് നീ വലിയ ഹീറോ ആയെന്നാണോ കരുതുന്നത്. നിന്നെ ഞാന്‍ കണ്ടോളാമെന്ന ഭീഷണിയാണ് അന്ന് ആശുപത്രി സന്ദര്‍ശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡോക്ടര്‍ക്കു നേരെ മുഴക്കിയത്.
അന്ന് ഡോക്ടര്‍ പുറത്ത് നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ മരണസംഖ്യ ഉയരുമായിരുന്നെന്ന് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ സമ്മതിച്ച കാര്യമാണ്. സ്വന്തം പണമെടുത്താണ് ഡോക്ടര്‍ അന്ന് കുഞ്ഞുങ്ങളെ സഹായിക്കാന്‍ സൗകര്യങ്ങളൊരുക്കിയത്. മാധ്യമങ്ങള്‍ ഇതിന്റെ വീഡിയോ പുറത്തുവിട്ടിരുന്നു. ചാനലുകളോട് സംസാരിക്കവേ സ്വകാര്യ ഏജന്‍സിക്ക് കൊടുക്കാനുള്ള പണം നല്‍കാത്തത് കൊണ്ടാണ് പുതിയ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്താതിരുന്നതെന്നു കഫീല്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. ഈ വെളിപ്പെടുത്തലാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
കഫീല്‍ ഖാനെ, യോഗി ആദിത്യനാഥ് ഭീഷണിപ്പെടുത്തി മണിക്കൂറുകള്‍ക്കകം അദ്ദേഹം സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. പിന്നീട് മറ്റ് രണ്ട് ഡോക്ടര്‍മാര്‍ക്കൊപ്പം കഴിഞ്ഞ സപ്തംബറിലാണ് ഖാന്‍ അറസ്റ്റിലായത്. രണ്ട് ദിവസത്തിന് ശേഷം അദ്ദേഹത്തെ ജയിലിലെ ജനറല്‍ ക്രിമിനല്‍ വാര്‍ഡിലേക്ക് മാറ്റി. അദ്ദേഹത്തെ ജയിലില്‍ ചെന്ന് കാണാന്‍ ആരെയും അധികൃതര്‍ അനുവദിക്കുന്നില്ല. മേലധികാരികളെ അറിയിക്കാതെ, അനുവാദമില്ലാതെ ലീവ് എടുത്തു, ചട്ടങ്ങള്‍ ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തി എന്നൊക്കെയുള്ള ആരോപണങ്ങളാണ് കഫീല്‍ ഖാനെതിരെ ചുമത്തിയിരിക്കുന്നത്. ആറ് മാസമായി ജയിലിലുള്ള കഫീല്‍ ഖാന്റെ ജാമ്യാപേക്ഷകള്‍ കോടതികള്‍ തള്ളിക്കൊണ്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it