Flash News

ട്രംപിന്റെ പ്രഖ്യാപനം തള്ളി യുഎന്‍

ന്യൂയോര്‍ക്ക്: ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തെ ഐക്യരാഷ്ട്രസഭ തള്ളി. ഒമ്പതിനെതിരേ 128 വോട്ടുകള്‍ക്കാണ് അമേരിക്കന്‍ തീരുമാനം യുഎന്‍ പൊതുസഭ തള്ളിയത്. അമേരിക്കയ്‌ക്കെതിരേ കൊണ്ടുവന്ന യുഎന്‍ പ്രമേയത്തെ ഇന്ത്യയും പിന്തുണച്ചു. 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. അതേസമയം, അമേരിക്കയെ ഒമ്പത് രാജ്യങ്ങള്‍ പിന്തുണച്ചു. സഹായം പറ്റുന്ന രാജ്യങ്ങള്‍ക്കുനേരെ ട്രംപിന്റെ ശക്തമായ ഭീഷണി നിലനില്‍ക്കെയാണ് യുഎന്‍ പൊതുസഭയില്‍ വിഷയത്തില്‍ വോട്ടെടുപ്പ് നടന്നത്.യുഎന്‍ രക്ഷാസമിതിയില്‍ ഈജിപ്ത് അവതരിപ്പിച്ച പ്രമേയം തിങ്കളാഴ്ച യുഎസ് വീറ്റോ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രമേയം വോട്ടിനിടാനായി യുഎന്‍ പൊതുസഭ അടിയന്തരമായി വിളിച്ചുചേര്‍ത്തത്.  യുഎന്നില്‍ തങ്ങള്‍ക്കെതിരേ വോട്ട് ചെയ്യുന്ന രാജ്യങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സഹായങ്ങള്‍ റദ്ദാക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.  'ജനറല്‍ അസംബ്ലിയിലെ വോട്ടുകള്‍ ഞങ്ങള്‍ നിരീക്ഷിക്കുകയാണ്. ഞങ്ങളില്‍ നിന്നു ശതകോടിക്കണക്കിന് ഡോളറുകള്‍ സഹായമായി കൈപ്പറ്റുകയും എന്നിട്ട് ഞങ്ങള്‍ക്കെതിരേ വോട്ട് ചെയ്യുകയുമോ? ശരി. അവര്‍ ഞങ്ങള്‍ക്കെതിരേ വോട്ട് ചെയ്യട്ടെ. ഞങ്ങള്‍ക്ക് ഒരുപാട് പണം ലാഭിക്കാം. വേറൊന്നും ഞങ്ങള്‍ക്കു പ്രശ്‌നമല്ല' എന്നാണ് ട്രംപ് പറഞ്ഞത്. 193 അംഗ യുഎന്‍ പൊതുസഭയില്‍ 15ലധികം രാജ്യങ്ങള്‍ യുഎസ് തീരുമാനത്തിനെതിരേ വോട്ട് ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍. ഈ നിഗമനത്തെ പാടെ തള്ളിക്കൊണ്ടാണ് 128 രാജ്യങ്ങള്‍ യുഎസിനെതിരേ വോട്ട് ചെയ്തത്.തങ്ങള്‍ക്കെതിരേ വോട്ട് ചെയ്യരുതെന്നു കാണിച്ച് യുഎസിന്റെ യുഎന്‍ അംബാസഡര്‍ നിക്കി ഹാലി അംഗരാഷ്ട്രങ്ങള്‍ക്ക് കത്തയച്ചിരുന്നു.  അതിനിടെ, യുഎന്‍ പൊതുസഭ നുണപറയുന്ന സഭയാണെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു. ഇസ്രായേല്‍ എന്ന രാജ്യത്തെ ഈ വോട്ട് പൂര്‍ണമായും തള്ളിക്കളയുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഎസ് ലോകത്തെ ഭീഷണിപ്പെടുത്തുകയാണെന്നും രാഷ്ട്രങ്ങള്‍ക്ക് അവരുടെ പരമാധികാരം വിനിയോഗിക്കുന്നതിന് തടസ്സം നില്‍ക്കുകയാണെന്നും ഫലസ്തീന്‍ അംബാസഡര്‍ റിയാദ് അല്‍ മല്‍ക്കി കുറ്റപ്പെടുത്തി. ഡിസംബര്‍ 6നാണ് ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായും യുഎസ് എംബസി തെല്‍ അവീവില്‍ നിന്നു ജറുസലേമിലേക്കു മാറ്റുന്നതായും ട്രംപ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഫലസ്തീനിലും അറബ് രാജ്യങ്ങളിലും ശക്തമായ പ്രതിഷേധം ഉടലെടുത്തിരുന്നു. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന അറബ് രാഷ്ട്രങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
Next Story

RELATED STORIES

Share it