ടിടിസി, ബിഎഡ് വിജയിച്ച ഗോത്രവര്‍ഗക്കാര്‍ക്ക് തൊഴില്‍ നല്‍കും: എ കെ ബാലന്‍

കാസര്‍കോട്്: ഗോത്രഭാഷ അറിയുന്ന ടിടിസി, ബിഎഡ് വിജയിച്ച മുഴുവന്‍ ഗോത്രവര്‍ഗക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കും തൊഴില്‍ നല്‍കുമെന്ന് പട്ടികജാതി -പട്ടികവര്‍ഗ വികസന മന്ത്രി എ കെ ബാലന്‍. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിച്ച സര്‍ഗോല്‍സവം സംസ്ഥാന കലോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വാതന്ത്ര്യം നേടി എഴുപതാണ്ട് പിന്നിട്ടിട്ടും ആദിവാസികളായ അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ ലഭിക്കാത്തത് ആശാസ്യമല്ല. അതു പരിഹരിക്കാന്‍ എല്ലാം ശരിയാവുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ആദിവാസി മേഖലയില്‍ യാഥാര്‍ഥ്യമാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ടിടിസിയും ബിഎഡും വിജയിച്ച  വയനാട് ജില്ലയിലെ ഗോത്രവര്‍ഗക്കാരായ മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും തൊഴില്‍ നല്‍കി. ഇത് എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. ഗോത്രവര്‍ഗത്തില്‍പ്പെട്ട നവജാത പെണ്‍കുഞ്ഞുങ്ങള്‍ക്ക് 16 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ മൂന്ന് ലക്ഷം രൂപ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കും. പ്രീമിയം തുക സര്‍ക്കാര്‍ നല്‍കും. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠന മുറിക്ക് തുക അനുവദിക്കും. പട്ടികവര്‍ഗ കോളനികളില്‍ കമ്മ്യുണിറ്റി സ്റ്റഡി റൂം നിര്‍മിക്കാന്‍ അഞ്ചുലക്ഷം രൂപ അനുവദിക്കും. പട്ടികവര്‍ഗ യുവതി യുവാക്കള്‍ക്ക് വ്യവസായ സ്ഥാപനങ്ങളില്‍ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കും. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രവാസി മലയാളി വ്യവസായികള്‍ക്കു കീഴില്‍ തൊഴില്‍ ഉറപ്പു വരുത്തും. ഒരുലക്ഷം രൂപ വിദേശത്തു പോവാന്‍ സര്‍ക്കാര്‍ കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എം രാജഗോപാലന്‍ എംഎല്‍എ, ജില്ലാകലക്ടര്‍ കെ ജീവന്‍ ബാബു, ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it