kasaragod local

ജില്ലയ്ക്ക് ആവശ്യം 25 വര്‍ഷം മുന്നില്‍കണ്ടുള്ള വികസനമാണ്

കാഞ്ഞങ്ങാട്: വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ മാത്രം വികസനമാകില്ലെന്നും വിവിധതട്ടിലുള്ള ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതരത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ളതാകണം വികസനമെന്നും റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. 25 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ട് ഏറ്റവും താഴെത്തട്ടിലുള്ളവരെ മുഖ്യധാരയിലെത്തിക്കുവാനും വികസന പദ്ധതികള്‍ക്കാകണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ആസൂത്രണസമിതി ഹാളില്‍ ജില്ലാ പദ്ധതി രൂപികരണവുമായി ബന്ധപ്പെട്ട് നടത്തിയ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  അഞ്ചുവര്‍ഷം മുമ്പുള്ള അവസ്ഥയല്ല ഇന്ന്. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഇതാവില്ലെന്ന അന്നത്തെ സമൂഹത്തിന്റെ അവസ്ഥ.അത്ഭുതകരവും വിസ്‌ഫോടനകരവുമായ മാറ്റങ്ങളും കണ്ടുപിടിത്തങ്ങളും  ഓരോ നിമിഷവും നടക്കുന്ന ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇത്തരത്തില്‍ ലോകത്തുണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാകണം ജില്ലയുടെ വികസനത്തിന് പദ്ധതി തയ്യാറാക്കേണ്ടത്. വികസനത്തിന് ചില കാഴ്ചപ്പാടുകള്‍ തടസമാകുന്നുണ്ട്. മറ്റു ജില്ലകള്‍ക്കൊപ്പം എങ്ങനെ എത്താം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ഇല്ലായ്മകളെ അറിഞ്ഞ് അതില്‍ ശ്രദ്ധകേന്ദ്രീകരിച്ച് സമഗ്രമാകണം ജില്ലയുടെ വികസനമെന്നും മന്ത്രി ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട 19 വിഷയ മേഖലകളിലും ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ക്കാകണം അന്തിമരൂപം നല്‍കേണ്ടത്. 38 ഗ്രാമപഞ്ചായത്തുകള്‍, മൂന്നു നഗരസഭകള്‍, ആറു ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത് തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചേര്‍ന്ന് സമഗ്രമായ വികസനത്തിനാകണം രൂപം നല്‍കേണ്ടതെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ എം സുരേഷ്, നിനോജ് മേപ്പടിയത്ത്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ ജില്ലാ ഉദ്യോഗസ്ഥര്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട കരട് രേഖയിലെ 19 വിഷയമേഖലയെക്കുറിച്ചും ഗ്രൂപ്പുകളായി വിശദമായ ചര്‍ച്ചകളും നടന്നു.
Next Story

RELATED STORIES

Share it