ജാര്‍ഖണ്ഡിലെ കൂട്ടക്കൊലക്ക് പിന്നില്‍ വ്യാജ വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍

ജാര്‍ഖണ്ഡിലെ കൂട്ടക്കൊലക്ക് പിന്നില്‍ വ്യാജ വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍
X


ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ശോഭാപൂരില്‍ ഏഴു യുവാക്കളുടെ ജീവനെടുത്തത് വാട്ട്‌സ്ആപ്പില്‍ പ്രചരിച്ച വ്യാജസന്ദേശങ്ങളെന്ന് റിപോര്‍ട്ട്. കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്നവര്‍ മേഖലകളില്‍ കറങ്ങിനടക്കുന്നുണ്ടെന്ന മുന്നറിയിപ്പിനൊപ്പം ആക്രമണമേറ്റു ചോരയൊലിച്ചുകിടക്കുന്ന കുഞ്ഞുങ്ങളുടെ ഫോട്ടോ സഹിതമുള്ള സന്ദേശമാണ് പ്രചരിച്ചത്. തുടര്‍ന്ന് സ്‌കൂളിലേക്കോ മറ്റോ മേഖലയിലുള്ളവര്‍ കുഞ്ഞുങ്ങളെ പുറത്തുവിട്ടില്ല. ഇതിനു പിന്നാലെ സെരായ്‌ക്കേല, ഘര്‍സാവന്‍, കിഴക്കേ സിംങ്ഭും, പടിഞ്ഞാറേ സിംങ്ഭും തുടങ്ങിയ അതിര്‍ത്തിപ്രദേശങ്ങളിലെ ഗ്രാമീണര്‍ ആയുധസജ്ജരായി സംഘടിക്കുകയും ചെയ്തു. ഗ്രാമീണര്‍ സംഘടിച്ചു നിയമം കൈയിലെടുത്തതോടെ ഗോത്രവര്‍ഗങ്ങള്‍ക്കു സ്വാധീനമുള്ള ഈ മേഖലയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നാലും ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട മൂന്നു പേരും അടക്കം ഒരാഴ്ചയ്ക്കിടെ ഏഴു പേര്‍ കൊല്ലപ്പെടുകയായിരുന്നു. ഈ മേഖലയില്‍ കുട്ടികളെ കാണാതായ ഒരു പരാതി പോലും അടുത്തൊന്നും ലഭിച്ചില്ലെന്ന് പോലിസ് പറഞ്ഞു. വ്യാഴാഴ്ചയാണ് ശോഭാപൂരില്‍ മുഹമ്മദ് നഈം, സജ്ജാദ്, സിറാജ്, ആലിം എന്നിവര്‍ കൊല്ലപ്പെട്ടത്. ആയുധസജ്ജരായി നില്‍ക്കുകയായിരുന്ന ഗ്രാമീണര്‍ക്കിടയിലേക്ക് കാലിക്കച്ചവടക്കാരനായ നഈമിന്റെ നേതൃത്വത്തില്‍ ഇവര്‍ വാഹനത്തില്‍ എത്തിപ്പെടുകയായിരുന്നു. വാഹനം തടഞ്ഞ ശേഷം നാലു പേരെയും പുറത്തേക്കു വലിച്ചിഴച്ചു മര്‍ദിച്ചു. എന്താണ് കാരണമെന്നുപോലും പറയാതെയായിരുന്നു ആക്രമണം. മണിക്കൂറുകളോളമാണ് ഇവരെ ഗ്രാമീണര്‍ തല്ലിച്ചതച്ചത്. ഇതിനിടെ പോലിസ് എത്തിയെങ്കിലും ഇടപെട്ടില്ല. അക്രമികള്‍ മുഹമ്മദ് നഈമിനെ മര്‍ദിക്കുന്നതിന്റെയും ചോരയില്‍ കുളിച്ചു യുവാവ് സംഘത്തോട് ജീവനു വേണ്ടി യാചിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെത്തുടര്‍ന്നു മുഹമ്മദ് നഈമിന്റെ ബന്ധുക്കളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടങ്ങി.  ജംഷഡ്പൂരില്‍ പ്രതിഷേധക്കാര്‍ പോലിസുമായി ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തിയാണ് പ്രക്ഷോഭകരെ പോലിസ് ഓടിച്ചത്. സംഘര്‍ഷത്തില്‍ പ്രക്ഷോഭകര്‍ക്കും പോലിസുകാര്‍ക്കും പരിക്കുണ്ട്. സംഘര്‍ഷത്തെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. മന്‍ഗോ, ആസാദ് നഗര്‍, ഒലിദ്, എംജിഎം എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 6 വരെയാണ് നിരോധനാജ്ഞ നിലവിലുള്ളത്. പ്രദേശത്ത് ദ്രുതകര്‍മസേനയെ ഉള്‍പ്പെടെ വിന്യസിച്ച് കര്‍ശന സുരക്ഷ ഒരുക്കി. ഇതേ ദിവസം തന്നെ ഈസ്റ്റ് സിങ്ഭും ജില്ലയില്‍ വച്ച് കുട്ടിക്കടത്തുകാരാണെന്ന് ആരോപിച്ച് ഗൗതം വര്‍മ, സഹോദരന്‍ വികാസ് വര്‍മ, ഗണേഷ് ഗുപ്ത എന്നിവരെയും മര്‍ദിച്ചു കൊന്നു. പ്രദേശത്ത് സ്ഥലക്കച്ചവടത്തിനായി എത്തിയതായിരുന്നു ഗൗതം വര്‍മ. ഈ സംഭവത്തിലും പോലിസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു. ഈ മൂന്നു കൊലപാതകങ്ങളിലും ബന്ധുക്കളുടെ പരാതിയില്‍ കണ്ടാല്‍ തിരിച്ചറിയുന്ന 17 പേര്‍ക്കും അജ്ഞാതരായ 1200 പേര്‍ക്കുമെതിരേ പോലിസ് കേസെടുത്തു. സോഷ്യല്‍ മീഡിയ വഴിയുള്ള തെറ്റായ പ്രചാരണങ്ങളാണ് കൊലപാതകങ്ങളിലേക്കു നയിച്ചതെന്ന് സമുദായ നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it