ജാതിക്കെതിരേ വിപ്ലവം തുടങ്ങുമ്പോള്‍ ബിജെപി അതില്ലാതാക്കും: കാഞ്ച ഏലയ്യ

തൃശൂര്‍: രാജ്യത്ത് ജാതിക്കും വര്‍ഗത്തിനുമെതിരേ വിപ്ലവം തുടങ്ങുമ്പോഴേക്കും ബിജെപി അതില്ലാതാക്കുമെന്ന് ദലിത് ആക്റ്റിവിസ്റ്റും ഗ്രന്ഥകാരനുമായ പ്രഫ. കാഞ്ച ഏലയ്യ പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായുള്ള ജാതിവ്യവസ്ഥയും ഇന്ത്യന്‍ സമൂഹവും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിയെക്കുറിച്ച് ഉറെക്കപ്പറയുന്നവര്‍ക്ക് രാജ്യത്തിന്റെ പുരോഗതികളില്‍ വഹിച്ച പങ്ക് പറയാന്‍ കഴിയില്ല. രാജ്യസുരക്ഷയ്ക്കായി നിലകൊള്ളുന്ന പട്ടാളക്കാരെക്കുറിച്ച് പറയുന്ന ബിജെപി ബ്രാഹ്മണ സമുദായം ഉള്‍പ്പെടെ ഉയര്‍ന്ന ജാതിയിലെ എത്രപേര്‍ സേനയില്‍ ഉണ്ടെന്ന് പറയണം. കാര്‍ഷിക, നിര്‍മാണ, സാമ്പത്തിക മേഖലകള്‍ പരിശോധിച്ചാല്‍ രാജ്യത്തെ പുരോഗതിയിലേക്ക് എത്തിക്കുന്നതില്‍ പിന്നാക്ക ജാതിക്കാരുടെ നിര്‍ണായക പങ്ക് കണ്ടെത്താന്‍ കഴിയും.
ഗോക്കളെ സംരക്ഷിക്കണമെന്ന് മുറവിളി കൂട്ടുന്നവര്‍ ഗോപരിപാലനം നടത്തിയിട്ടില്ലെന്നാണു ചരിത്രം. രാജ്യത്ത് ഏറ്റവുമധികം പാല്‍ തരുന്നത് എരുമ ആയിട്ടും വിശുദ്ധ മൃഗമായി പശുവിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും നിറമാണ് മാനദണ്ഡമെന്ന് വ്യക്തം. കറുപ്പ് മോശവും വെളുപ്പ് നല്ലതുമെന്ന പ്രചാരണമാണ് നടക്കുന്നത്. ജാതിയെന്നത് നിറത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്നതായി മാറി. കേരള മോഡല്‍ രാജ്യത്തിനു മാതൃകയാണ്.
മല്‍സ്യവും മാംസവും ഉള്‍പ്പെടെ ഏതുതരം ഭക്ഷണം കഴിക്കാനും സ്വാതന്ത്ര്യമുള്ള കേരളത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മേലെയാണ്. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരേ ദലിത്, പിന്നാക്ക ജനവിഭാഗങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് സംയുക്ത മുന്നേറ്റം നടത്തിയാലേ ചെറുത്തുനില്‍പ്പ് സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റി അംഗം പ്രഫ. ആര്‍ ബിന്ദു അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it