kozhikode local

ജനങ്ങളെ വിഡ്ഡികളാക്കി നിയമവിരുദ്ധ നടപടിക്ക് പഞ്ചായത്ത് നീക്കം

പേരാമ്പ്ര: കായണ്ണ ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ഇറിഗേഷന്‍ പുറമ്പോക്ക് ഭുമിയില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന മാലിന്യ സംഭരണ കേന്ദ്രത്തിന് കലക്ടറുടെ താല്‍ക്കാലിക അനുമതി മാത്രമാണ് ലഭിച്ചതെന്ന് ആക്ഷന്‍ കമ്മിറ്റി. സാംസ്‌കാരിക നിലയം സ്ഥാപിക്കാനെന്ന വ്യാജേന പഞ്ചായത്ത് അധികൃതരും കരാറുകാരും എത്തി ഭൂമി അളന്നു തിട്ടപ്പെടുത്തിയിരുന്നു. പിറ്റെ ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് വലിയ കുഴികള്‍ സ്ഥാപിക്കാന്‍ തുനിഞ്ഞു. ഇതോടെ നാട്ടുകാര്‍ ചോദ്യം ചെയ്യുകയും സ്ഥാപിക്കാന്‍ ഉദേശിക്കുന്ന കെട്ടിടത്തെ കുറിച്ച് ബോധ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
കരാറുകാര്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ കഴിയാതെ വന്നപ്പോഴാണ് നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്ത് വന്നത്. 11 കെവി വൈദ്യുതി ലൈന്‍ തൊട്ടടുത്ത് കൂടെ കടന്നു പോകുന്ന ഭൂമിയില്‍ കോണ്‍ക്രീറ്റ് കെട്ടിടം പണിയാന്‍ മെറ്റലും കമ്പികളും ഇറക്കിയിട്ടുണ്ട്. ഇറിഗേഷന്‍ പദ്ധതി മെയിന്‍ കനാലിന്റെ താഴ്ഭാഗത്ത് മാലിന്യ സംഭരണ കേന്ദ്രം വന്നാല്‍ പ്രദേശത്തെ കുടിവെളള സംവിധാനം താറുമാറാവുമെന്നും തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന അംഗന്‍വാടിക്കും ജനങ്ങള്‍ തിങ്ങി താമസിക്കുന്ന ലക്ഷം വീട് കോളനിക്കും മാലിന്യ സംഭരണ കേന്ദ്രം ഭീഷണിയാണെന്നും ആക്ഷന്‍ കമ്മിറ്റി ചുണ്ടി കാണിക്കുന്നു.
ഗ്രാമസഭയില്‍ ജനങ്ങള്‍ ഒന്നടങ്കം എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ അംഗീകാരം ലഭിക്കാതെ വന്ന മാലിന്യ സംഭരണ കേന്ദ്രം ബലമായി സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. അയല്‍സഭ വിളിച്ചു ചേര്‍ത്തപ്പോള്‍ വാര്‍ഡ് മെംബറും ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും ജനങ്ങളുടെ എതിര്‍പ്പ് കാരണം സ്ഥലം വിട്ടതോടെ നാട്ടുകാര്‍ സംഘടിപ്പ് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. കനാല്‍ തോടിന്റെ ഭാഗത്താണ് സംഭരണ കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. തോട്ടിലെ ജലം മലിനമാവുകയും താഴ്ഭാഗത്തെ താമസക്കാരായ കുടുംബങ്ങള്‍ക്ക് കുടിവെളളത്തിന് പ്രയാസമുണ്ടാവുകയും ചെയ്യുന്ന സാഹചര്യമാണ് ഉണ്ടാവുക.



കുന്നു
Next Story

RELATED STORIES

Share it