ചെങ്ങറ സമരക്കാര്‍ കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു

പത്തനംതിട്ട: ചെങ്ങറ സമരക്കാര്‍ കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു. ബാലാവകാശ കമ്മീഷന്‍, ഗോത്രവര്‍ഷ കമ്മീഷന്‍ ഉത്തരവുകള്‍ നടപ്പാക്കുക, ചെങ്ങറയിലെ കുടുംബശ്രീ യൂനിറ്റുകള്‍ക്ക് അംഗീകാരം നല്‍കുക തടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരം.
പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നു സ്ത്രീകളടക്കം നൂറുകണക്കിനു പേര്‍ പങ്കെടുത്ത പ്രകടനത്തോടെയാണു സത്യഗ്രഹം ആരംഭിച്ചത്. ഡിഎച്ച്ആര്‍എം ചെയര്‍പേഴ്‌സണ്‍ സെലീന പ്രക്കാനം സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. ഭൂരഹിതര്‍ക്കു കൃഷിയോഗ്യമായ ഭൂമി, വീട്, കുട്ടികളുടെ വിദ്യാഭ്യാസം, റേഷന്‍ കാര്‍ഡ് തുടങ്ങിയവ ലഭിക്കുന്നതിനു സമരം സംസ്ഥാന വ്യാപകമാക്കുമെന്നു സെലിന പറഞ്ഞു. സംസ്ഥാനത്തിന്റെ പകുതി ഭൂമി വിദേശ കോര്‍പറേറ്റ് കമ്പനികള്‍ക്ക് വിറ്റിരിക്കുകയാണ് സര്‍ക്കാര്‍. വിദേശ കുത്തകകളെ കേരളത്തില്‍ നിന്നു തൂത്തെറിയുന്നതു വരെ സമരം തുടരും. രാജമാണിക്യം റിപോര്‍ട്ട് നടപ്പാക്കണം.
പട്ടിക വിഭാഗങ്ങള്‍ക്ക് അനുവദിക്കുന്ന ഭൂമിക്ക് ആരും പരിധി നിശ്ചയിച്ചിട്ടില്ല. ഒന്നിനും കൊള്ളാത്ത രണ്ടോ മൂന്നോ സെന്റ് ഭൂമി കൊണ്ട് ഭൂരഹിതരെ തൃപ്തിപ്പെടുത്താമെന്നു വിചാരിക്കേണ്ട. ഭൂമി ചോദിച്ച് സമരം ചെയ്യുന്നവരെ തീവ്രവാദകളായി മുദ്രകുത്താനുളള ശ്രമമാണ് നടക്കുന്നതെന്നു സെലീന കുറ്റപ്പെടുത്തി. അംബേദ്കര്‍ സ്മാരക മാതൃക ഗ്രാമവികസന സമര സമിതി നേതാവ് ടി ആര്‍ ശശി അധ്യക്ഷത വഹിച്ചു. ഭൂ അധികാര സംരക്ഷണ സമിതി കണ്‍വീനര്‍ എം ഗീതാനന്ദന്‍, ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യോന്‍, ബിഎസ്പി ജില്ലാ പ്രസിഡന്റ് പ്രസാദ് ഉതിമൂട് സംസാരിച്ചു.
Next Story

RELATED STORIES

Share it