ചെങ്ങന്നൂര്‍: വ്യാജപരാതികളും വ്യാപകം

എ  ജയകുമാര്‍
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പതിനെട്ടടവും പയറ്റുന്ന മുന്നണികള്‍ വ്യാജപരാതികളും ആയുധമാക്കുന്നു. ബൂത്ത് തലത്തില്‍ വോട്ടര്‍ പട്ടികയിലെ പേരുചേര്‍ക്കലിന്റെ പേരില്‍ തുടങ്ങിയ വിവാദങ്ങള്‍ക്കു പുറമേയാണ് വ്യാജപരാതികളുമായി മുന്നണികള്‍ രംഗത്തെത്തുന്നത്.
പ്രമുഖ പാര്‍ട്ടികളെല്ലാം എതിര്‍ പാര്‍ട്ടിക്ക് വോട്ടുചെയ്യും എന്ന് ഉറപ്പുള്ള വോട്ടര്‍മാര്‍ സ്ഥലത്തില്ല എന്ന കള്ളപ്പരാതി നല്‍കുന്ന അവസ്ഥയാണ് ഇപ്പോള്‍ ചെങ്ങന്നൂരിലുള്ളത്. ഒരേ ബൂത്തില്‍തന്നെ അമ്പതോളംപേര്‍ സ്ഥലത്തില്ല എന്ന് പരാതി നല്‍കിയ സംഭവം വരെ ഉണ്ടായി. പാര്‍ട്ടികളുടെ ഈ നീക്കം ചില സാഹചര്യങ്ങളില്‍ ഫലം കാണാറുമുണ്ട്. കാരണം സ്ഥലത്തില്ല എന്ന് പരാതി ലഭിക്കുന്ന വോട്ടറെ ആര്‍ഡിഒ തപാലിലൂടെ വിളിച്ചുവരുത്തുകയും തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ പരാതി തള്ളുകയോ പട്ടികയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യണം എന്നാണ് നിയമം. എന്നാല്‍, പല സ്ഥലത്തും തപാല്‍ ജീവനക്കാരെ സ്വാധീനിച്ച് വോട്ടര്‍ക്ക് കത്ത് നല്‍കാതിരിക്കുന്ന മൂന്നാംകിട അടവും പാര്‍ട്ടികള്‍ പ്രയോഗിക്കാറുണ്ട്.
തിരക്കുള്ള ചില വോട്ടര്‍മാര്‍ ഇത്തരം അറിയിപ്പുകള്‍ അവഗണിക്കും. യഥാസമയം ആര്‍ഡിഒ തീരുമാനിക്കുന്ന അഭിമുഖത്തില്‍ എത്തില്ല.  ഇത്തരത്തിലും വോട്ടറെ ഒഴിവാക്കാന്‍ കഴിയും. ഈ പഴുതുകളെല്ലാം പ്രയോജനപ്പെടുത്തുകയാണ് പാര്‍ട്ടികള്‍ ചെയ്യുന്നത്.
അമ്പതോളം ആളുകളുടെ പേരില്‍ പരാതി അയച്ചാല്‍ അഞ്ച് പേരെയെങ്കിലും ഒഴിവാക്കാന്‍ കഴിയുമെന്ന് പാര്‍ട്ടിക്കാര്‍ തന്നെ പറയുന്നു. ഇത്തരത്തില്‍ വ്യാപകമായ കള്ള പരാതികളാണ് ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ് രംഗത്ത് പ്രമുഖ പാര്‍ട്ടികള്‍  പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.
പല വോട്ടര്‍മാരും തങ്ങളുടെ പേരില്‍ കത്ത് ലഭിക്കുമ്പോഴാണ് ഇത്തരത്തില്‍ ഒരു പരാതി ഉണ്ടായതായി തന്നെ അറിയുന്നത്. മൂന്നു മുന്നണികളും പ്രമുഖ പാര്‍ട്ടികളും വിളിച്ചുകൂട്ടുന്ന പ്രാദേശിക വികസന ചര്‍ച്ചകളാണ് മറ്റൊരു രാഷ്ട്രീയതട്ടിപ്പ്.
Next Story

RELATED STORIES

Share it