ചീഫ് ജസ്റ്റിസിന്റെ അധികാര പരിധി; ശാന്തി ഭൂഷണ്‍ നല്‍കിയ ഹരജി സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: കേസുകള്‍ വീതിച്ചു നല്‍കുന്നതിലും മറ്റും ചീഫ് ജസ്റ്റിസിന്റെ അധികാരപരിധി ചോദ്യം ചെയ്ത് മുതിര്‍ന്ന അഭിഭാഷകനായ ശാന്തി ഭൂഷണ്‍ നല്‍കിയ ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചു. ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ  ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസില്‍ കോടതിയെ സഹായിക്കുന്നതിനായി ബെഞ്ച് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ മാസം 27ന് കേസില്‍ വാദം കേള്‍ക്കും.
സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് ലഖ്‌നോ സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ ഹരജി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനു പിന്നാലെ വ്യാഴാഴ്ച ശാന്തി ഭൂഷണ്‍ നല്‍കിയ ഹരജി പരിഗണിക്കാന്‍ ജസ്റ്റിസ് ചെലമേശ്വര്‍ വിസമ്മതിച്ചിരുന്നു. 24 മണിക്കൂറിനുള്ളില്‍ തന്റെ മറ്റൊരു ഉത്തരവ് കൂടി ചീഫ് ജസ്റ്റിസ് റദ്ദാക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വിമര്‍ശിച്ചാണ് ചെലമേശ്വര്‍ കേസ് പരിഗണിക്കാന്‍ വിസമ്മതിച്ചത്. ഇതേത്തുടര്‍ന്ന് ഹരജി വീണ്ടും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുമ്പാകെ ഉന്നയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ കേസ് ജസ്റ്റിസ് സിക്രിയുടെ ബെഞ്ച് മുമ്പാകെ പരിഗണിക്കാന്‍ തീരുമാനിച്ചത്.
കേസില്‍ ശാന്തി ഭൂഷണു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് ഹാജരായത്. സുപ്രിംകോടതിയില്‍ എത്തുന്ന കേസുകള്‍ ഏതു ബെഞ്ചിനു വിടണമെന്നത് ചീഫ് ജസ്റ്റിസ് ഏകപക്ഷീയമായി തീരുമാനിക്കാതെ കൊളീജിയം യോഗം വിളിച്ച് കൂട്ടമായി തീരുമാനിക്കണമെന്നാണോ നിങ്ങളുടെ ആവശ്യമെന്ന് ഇന്നലെ വാദംകേള്‍ക്കലിനു തുടക്കമിട്ട് ജസ്റ്റിസ് സിക്രി ചോദിച്ചു. അതേ എന്നു പ്രതികരിച്ച ദുഷ്യന്ത് ദവേ, ഈ കോടതിയുടെ അധിപനായ ചീഫ് ജസ്റ്റിസ് കേസുകള്‍ വിഭജിക്കുന്ന കാര്യത്തില്‍ നിയമം ലംഘിച്ചെന്നും രാജ്യത്ത് ഏതു ഉന്നതസ്ഥാനത്തിരിക്കുന്നയാളും നിയമത്തിന് അതീതരല്ലെന്നും വ്യക്തമാക്കി. എന്നാല്‍, ദിനംപ്രതി നൂറുകണക്കിനു കേസുകള്‍ സുപ്രിംകോടതിയുടെ മുന്നിലെത്തുമെന്നും അതെല്ലാം വിഭജിക്കാനായി കൊളീജിയം യോഗം ചേരല്‍ പ്രായോഗികമല്ലെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞു.
എന്നാല്‍, അങ്ങനെ വേണമെന്നല്ല തങ്ങള്‍ പറയുന്നതെന്നും പ്രത്യേക രാഷ്ട്രീയ സ്വഭാവമുള്ളതും വൈകാരികവുമായ കേസുകള്‍ മാത്രം കൂടിയാലോചനയിലൂടെ തീരുമാനിച്ചാല്‍ മതിയെന്നുമായിരുന്നു ദവെയുടെ മറുപടി.
അഴിമതിയില്‍ ആരോപണ വിധേയനായ ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ രാകേഷ് അസ്താനയെ സിബിഐ സ്‌പെഷ്യല്‍ ഡയറകടറായി നിയമിച്ചത് ചോദ്യം ചെയ്യുന്നതടക്കമുള്ള 14 കേസുകളാണ് ദവെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്. തങ്ങള്‍ ഏതെങ്കിലും വ്യക്തിയെയല്ല ഉന്നംവയ്ക്കുന്നതെന്നും മറിച്ച് സ്ഥാപനത്തിന്റെ സുതാര്യത മാത്രമാണ് ലക്ഷ്യമെന്നും വാദത്തിനിടെ കപില്‍ സിബലും വ്യക്തമാക്കി.
Next Story

RELATED STORIES

Share it