ചര്‍ച്ചയിലൂടെ തീരുമാനിക്കണം: സിപിഎം

തിരുവനന്തപുരം: പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രിംകോടതിവിധി നടപ്പാക്കുന്നതിന് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി ആവശ്യമായ തീരുമാനങ്ങള്‍ എടുക്കണമെന്ന് സിപിഎം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ട്. ഈ നിലപാടാണ് ക്രൈസ്തവ വിഭാഗത്തിലെ സ്ത്രീകളുടെ പിന്തുടര്‍ച്ചാവകാശത്തിന്റെ കാര്യത്തിലും മുസ്‌ലിം വിഭാഗത്തിലെ ബഹുഭാര്യത്വ പ്രശ്‌നത്തിലും സിപിഎം സ്വീകരിച്ചത്.
ഭക്തരായ സ്ത്രീകള്‍ക്ക് തുല്യാവകാശം വേണമെന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലമായി നല്‍കിയത്. എന്നാല്‍ സിപിഎം നിലപാടിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണമോ ചട്ടഭേദഗതിയോ നടത്തി ഒരു മാറ്റവും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചില്ല. കോടതിയുടെ മുമ്പില്‍ വന്ന എല്ലാ വാദമുഖങ്ങളെയും പരിഗണിച്ച് സുപ്രിംകോടതി വിധി നടപ്പാക്കല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാപരമായ കടമയാണ്. ഈ വിധിയനുസരിച്ച് വിശ്വാസിയായ സ്ത്രീക്ക് ക്ഷേത്രത്തില്‍ പോവാനുള്ള നിയമപരമായ അവകാശമുണ്ട്. എന്നാല്‍ സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ടുപോവുകയെന്നത് സിപിഎമ്മിന്റെ പരിപാടിയല്ല. അത് വിശ്വാസികളായവര്‍ സ്വയമെടുക്കേണ്ട തീരുമാനമാണ്.
ബിജെപിയും കോണ്‍ഗ്രസ്സും നടത്തുന്ന പ്രചാരവേലകള്‍ ഇത്തരം പ്രതീതി സൃഷ്ടിക്കുന്നതിനാണ് ശ്രമിക്കുന്നത്. ക്ഷേത്രത്തില്‍ പോവാന്‍ ആഗ്രഹിക്കുന്ന വിശ്വാസിയായ ഏതൊരു സ്ത്രീക്കും ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനുള്ള അവകാശം ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് കഴിയുകയും വേണം. കോടതിവിധിയില്‍ തൃപ്തിയില്ലാത്ത വിഭാഗങ്ങള്‍ക്ക് സുപ്രിംകോടതിയെ വീണ്ടും സമീപിക്കാനുള്ള നിയമപരമായ അവകാശങ്ങള്‍ക്ക് ആരും എതിരല്ല. എന്നാല്‍, ഈ സാഹചര്യത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ രാഷ്ട്രീയമായി ഉപയോഗിക്കാനും കലാപാന്തരീക്ഷം സൃഷ്ടിക്കാനുമുള്ള നീക്കം ജനാധിപത്യ കേരളം അനുവദിക്കില്ല.
സുപ്രിംകോടതി വിധിയുമായി ബന്ധപ്പെട്ട് വര്‍ഗീയ ധ്രുവീകരണം നടത്തി സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിനായി കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് നടത്തുന്ന നീക്കം ഭരണഘടനയോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്. ഈ നീക്കത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും മുഴുവന്‍ ജനാധിപത്യവാദികളും തയ്യാറാവണമെന്നും സിപിഎം പറഞ്ഞു. കോണ്‍ഗ്രസ്സിന്റെയും ആര്‍എസ്എസിന്റെയും കേന്ദ്ര നേതൃത്വ നിലപാടിനെ തള്ളിയാണ് കേരളത്തില്‍ ഇരു പാര്‍ട്ടികളിലെയും ഒരു വിഭാഗം കലാപത്തിന് ശ്രമിക്കുന്നത്. 12 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചരിത്രപ്രാധാന്യമുള്ള വിധി പ്രസ്താവിച്ചത്. എല്ലാ വിഭാഗങ്ങളുടെയും വാദമുഖങ്ങളും അമിക്കസ്‌ക്യൂറിമാരുടെ നിര്‍ദേശങ്ങളും പരിശോധിച്ച് രാജ്യത്തെ ഉന്നത നീതിപീഠം പ്രഖ്യാപിച്ച വിധി നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാരിനും ഭരണഘടനയിലും നിയമവ്യവസ്ഥയിലും വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. ഇതിനെതിരായ ഏത് നീക്കവും അപലപനീയമാണ്.
പ്രളയകാലത്ത് കേരളം പ്രകടിപ്പിച്ച അനിതര സാധാരണമായ മതനിരപേക്ഷ ഐക്യത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ നടത്തുന്ന നീക്കത്തെ തുറന്നു കാണിക്കാനും സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനെതിരായ നീക്കങ്ങള്‍ക്കെതിരേ പ്രതിരോധനിര സൃഷ്ടിക്കാനും കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളീയ സമൂഹം തയ്യാറാവണമെന്ന് അഭ്യര്‍ഥിക്കുന്നതായും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Next Story

RELATED STORIES

Share it