ഗെയില്‍ പദ്ധതിക്ക് മൂന്നിടത്ത് നിലംനികത്താന്‍ അനുമതി

തിരുവനന്തപുരം: വിവാദമായ ഗെയില്‍ പദ്ധതിക്കായി സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ നിലംനികത്താന്‍ അനുമതി നല്‍കി സര്‍ക്കാര്‍. ഗെയില്‍ ഉള്‍പ്പെടെ മൂന്നു പദ്ധതിക്കുവേണ്ടിവരുന്ന അഞ്ചിടങ്ങളിലെ ഭൂമി പരിവര്‍ത്തനം ചെയ്യുന്നതിന് 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളില്‍നിന്ന് ഒഴിവ് അനുവദിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ്  തീരുമാനമെടുത്തത്. കോഴിക്കോട് ജില്ലയിലെ ഉണ്ണിക്കുളം വില്ലേജിലെ ഗെയില്‍ എസ്‌വി സ്റ്റേഷന്‍,  പുത്തൂര്‍ വില്ലേജില്‍ ഗെയില്‍ എസ്‌വി സ്റ്റേഷന്‍, മലപ്പുറം കോഡൂര്‍ വില്ലേജിലെ ഗെയില്‍ എസ്‌വി സ്റ്റേഷന്‍ പ്രൊജക്റ്റുകള്‍ക്കാണ് 2017ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ഓര്‍ഡിനന്‍സ് പത്താംവകുപ്പ് പ്രകാരം നെല്‍വയല്‍ തരം മാറ്റുന്നതിന് ഇളവ് നല്‍കുന്നത്. ഇതിനുപുറമെ എറണാകുളത്തെ പുത്തന്‍കുരിശ് വില്ലേജില്‍ ബ്രഹ്മപുരത്ത് മാലിന്യത്തില്‍നിന്ന് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന പദ്ധതി, തിരുവനന്തപുരം ജില്ലയിലെ ആറ്റിപ്ര വില്ലേജില്‍ ടെക്‌നോപാര്‍ക്ക് എന്നീ പദ്ധതികള്‍ക്കും ഇളവുണ്ട്.ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പ്രകാരം ഉചിതമായ ജലസംരക്ഷണ നടപടികള്‍ സ്വീകരിച്ചുകൊണ്ടാവണം ഭൂമി പരിവര്‍ത്തനം ചെയ്യേണ്ടത്. ഇളവ് അനുവദിക്കപ്പെടുന്ന ഭൂമിയുടെ വിസ്തീര്‍ണം 20.2 ആറില്‍ കൂടുതലാണെങ്കില്‍ അതിന്റെ 10 ശതമാനം ജലസംരക്ഷണത്തിന് നീക്കിവയ്‌ക്കേണ്ടതാണെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it