thrissur local

ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററിന് ശാപമോക്ഷമാവുന്നു

കെ  വിജയന്‍മേനോന്‍

ഗുരുവായൂര്‍: അതീവ ഗുരതരാവസ്ഥയിലായികിടക്കുന്ന ഗുരുവായൂര്‍ ദേവസ്വം ആശുപത്രിക്ക് പുതു ജീവന്‍ വയ്പ്പിയ്ക്കാന്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ പുതിയ ഭരണസമിതി അടിയന്തര നടപടി സ്വീകരിക്കുന്നു. യുഡിഎഫിന്റെ ഭരണസമിതി ആറുവര്‍ഷം തുടര്‍ച്ചയായി ഗുരുവായൂര്‍ ദേവസ്വം ഭരിച്ചിട്ടും, നിര്‍ജ്ജീവമായി കിടക്കുന്ന ആശുപത്രിക്കായി ഒരു ചെറുവിരലനക്കാന്‍ പോലും തയ്യാറാകാതെ മുരടിച്ചുനില്‍ക്കുന്ന ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററാണ് പുതുജീവന്‍ വീണ്ടെടുക്കാന്‍ തയ്യാറെടുക്കുന്നത്. നവീകരണം സംബന്ധിച്ച്്് സമഗ്ര റിപ്പോര്‍ട്ട്് തയ്യാറാക്കാന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജാതവേദനേയും, ദേവസ്വം എന്‍ജിനീയര്‍ കെ. സുമതിയേയും നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതിയോഗത്തിനു മുമ്പാകെ റിപ്പോര്‍ട്ട്് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഭരണസമിതി ആദ്യപടിയെന്ന നിലയില്‍ ആശുപത്രിക്ക് പുതുജീവന്‍ നല്‍കുന്നത്. വിദഗ്ദ കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന്് ദേവസ്വം ചെയര്‍മാന്‍  അഡ്വ: കെ ബി മോഹന്‍ദാസ് അറിയിച്ചു. ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ പ്രശ്‌നങ്ങളെകുറിച്ചും, ആശുപത്രിയുടെ ദയനീയാവസ്ഥയെകുറിച്ചും മാസങ്ങള്‍ക്ക് മുമ്പ് “”തേജസ്’’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മുന്‍ ഭരണസമിതിക്ക് ദയനീയതയുടെ മടിതട്ടില്‍ കിടക്കുന്ന ദേവസ്വം ആശുപത്രിയേക്കാള്‍ പ്രാധാന്യം, കോടികളുടെ ചിലവില്‍ നിര്‍മ്മിക്കാനിരിക്കുന്ന മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിങ്ങിന്റേയും, ക്യൂ കോംപ്ലെക്‌സിന്റേയും പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു. എട്ടുകോടി രൂപയുടെ പദ്ധതി—യില്‍ അഞ്ചുവര്‍ഷം മുമ്പ്്് ഡയഗ്നൈസിങ് സെന്ററിന് ശിലയിട്ടിരുന്നു. എന്നാല്‍ അത് ചുവപ്പുനാടയില്‍ ഇപ്പോഴും കുരുങ്ങി കിടപ്പാണ്. ഓപ്പറേഷന്‍ തിയ്യേറ്റര്‍ പൂട്ടിക്കിടപ്പായിട്ട് വര്‍ഷങ്ങളായി. ഒരു ഭക്തന് നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ ചികിത്സിക്കാന്‍ ഈ ആശുപത്രിയില്‍ നെഞ്ചുരോഗ വിദഗ്ദനില്ല. കഴിഞ്ഞമാസം ക്ഷേത്രത്തില്‍ ആനയുടെ കുത്തേറ്റ പാപ്പാനെ ആദ്യം എത്തിച്ചത്്് ഈ ആശുപത്രിയിലേക്കായിരുന്നു. എന്നാല്‍ മെച്ചപ്പെട്ട ചികിത്സ സംവിധാനമുണ്ടാകാതിരുന്നതിനാല്‍ പാപ്പാന്‍ മരണപ്പെടുകയാണുണ്ടായത്. സ്ഥിരമായി മൂന്നു ഡോക്ടര്‍മാരെ ഉള്ളൂ. ബാക്കിയുള്ളവരെല്ലാം ആഴ്്ച പരിശോധനക്കാരാണ്. 50 കിടക്കകളുണ്ട്്. പക്ഷേ, ജീവനക്കാരും, മെച്ചപ്പെട്ട സൗകര്യങ്ങളുമില്ലാത്തതിനാല്‍ കിടത്തിച്ചികിത്സയില്ല. എപ്പോഴും മൂന്നു ആംബുലന്‍സുണ്ട്്.് പക്ഷേ, ഡ്രൈവര്‍ ഒരാള്‍ മാത്രം. അതുകൊണ്ടുതന്നെ പുറമേയ്ക്കുള്ള ആംബുലന്‍സ്് സേവനവുമില്ല. തികച്ചും ദുര്‍ബ്ബലമായ ആശുപത്രികെട്ടിടവും, കവാടവും, ഉള്‍ഭാഗവും അഴുക്കുപിടിച്ചാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ ആറുവര്‍ഷ ഭരണകാലയളവില്‍ അശാസ്ത്രീയമായ ഒട്ടേറെ ഭരണപരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കി സ്വയം പരിഹാസ്യരാകുകയായിരുന്നു കഴിഞ്ഞ ഭരണസമിതി. ദിവസവും ആയിരക്കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന  ഗുരുവായൂരില്‍ അടിയന്തിര ചികിത്സക്കുവേണ്ട സൗകര്യങ്ങളും, സംവിധാനങ്ങളും ഒരുക്കി ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററിന് കാലതാമസം നേരിടാതെ പുതുജീവന്‍ വെയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഗുരുവായൂരിലേയും, പരിസരങ്ങളിലേയും ജനങ്ങള്‍.
Next Story

RELATED STORIES

Share it