Gulf

ഗള്‍ഫ് രാജ്യങ്ങള്‍ മൂന്നു വര്‍ഷത്തിനകം നികുതി നടപ്പാക്കിയേക്കും

ദോഹ: ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ അടുത്ത മൂന്ന് വര്‍ഷത്തിനകം മൂല്യവര്‍ധിത നികുതി നടപ്പാക്കി തുടങ്ങിയേക്കുമെന്ന് ഈ രംഗത്തെ വിദഗ്ധന്‍. ഗള്‍ഫ് രാജ്യങ്ങള്‍ മുഴുവന്‍ ഒരേ സമയത്ത് വാറ്റ് നടപ്പാക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകാന്‍ ഈയിടെ ചേര്‍ന്ന ജിസിസി ധനമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
ഗള്‍ഫ് തലത്തിലുള്ള നികുതിക്ക് പകരം ഓരോ രാജ്യത്തും സ്വതന്ത്രമായി തീരുമാനമെടുക്കാവുന്ന രീതിയിലാണ് ഈ കരാറില്‍ എത്തിയതെന്ന് ഡെലോയിറ്റ് മിഡില്‍ ഈസ്റ്റിലെ ഇന്‍ഡയറക്ട് ടാക് പ്രാക്ടീസ് ലീഡര്‍ സ്റ്റുവര്‍ട്ട് ഹാല്‍സ്റ്റെഡ് പറഞ്ഞു. വാറ്റ് നടപ്പാക്കിത്തുടങ്ങുന്നതിനുള്ള സമയക്രമം തീരുമാനിക്കാനും മന്ത്രിമാരുടെ യോഗത്തില്‍ ധാരണയായിരുന്നു.
94 ഭക്ഷ്യവസ്തുക്കളെയും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവന മേഖലകളെയും നികുതിയില്‍ നിന്ന് ഒഴിവാക്കാനും തീരുമാനമെടുത്തിരുന്നു.
അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനകം ചില ജിസിസി രാജ്യങ്ങളെങ്കിലും വാറ്റ് നടപ്പാക്കിത്തുടങ്ങുമെന്ന് ദോഹയില്‍ നടന്ന സെമിനാറില്‍ ഹാല്‍സ്റ്റഡ് പറഞ്ഞു. യുഎഇയാണ് ഏറ്റവും ആദ്യം നികുതി നടപ്പാക്കാന്‍ സാധ്യതയുള്ള രാജ്യം. എന്നാല്‍, ഖത്തര്‍ ഇതുവരെ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രസ്താവന ഇറക്കിയിട്ടില്ല.
ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും അവസാനം നികുതി നടപ്പാക്കാന്‍ സാധ്യതയുള്ള രാജ്യം ഖത്തറാണെന്ന് മറ്റു ചില വിദഗ്ധര്‍ പറയുന്നു. എണ്ണ, വാതക മേഖലകളില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഖത്തറിനെ സംബന്ധിച്ചിടത്തോളം നിലവില്‍ പര്യാപ്തമാണെന്നതാണ് ഇതിനു കാരണമെന്ന് ഹാല്‍സ്റ്റഡ് വ്യക്തമാക്കി.
നികുതി എത്രയായിരിക്കുമെന്നത് സംബന്ധിച്ച ഇതുവരെ പ്രഖ്യാപനമൊന്നും വന്നിട്ടില്ലെങ്കിലും മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ ആയിരിക്കാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത് ജീവിതച്ചെലവ് പൊടുന്നനെ വര്‍ധിക്കാനിടയാക്കും. എന്നാല്‍, യഥാര്‍ഥ നികുതിയേക്കാള്‍ കുറവായിരിക്കും വിലയിലുണ്ടാവുന്ന വര്‍ധനയെന്നാണ് മറ്റു രാജ്യങ്ങളിലെ അനുഭവം വ്യക്തമാക്കുന്നതെന്ന് ഹാല്‍സ്റ്റഡ് പറഞ്ഞു.
അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിയാല്‍ അഞ്ച് ശതമാനം തന്നെ വില വര്‍ധന ഉണ്ടാവില്ല. തുടക്കത്തില്‍ വര്‍ധന അനുഭവപ്പെടാമെങ്കിലും ക്രമേണ വ്യാപാരികള്‍ ഇതില്‍ ഒരു പങ്ക് വഹിക്കുമെന്നതാണ് അനുഭവം. തങ്ങളുടെ ലാഭവിഹിതം കുറച്ചാണ് ഇതു സാധ്യമാക്കുക.
എണ്ണയുടെയും ഗ്യാസിന്റെയും വില കുത്തനെ ഇടിഞ്ഞത് ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചതിനെ തുടര്‍ന്നാണ് പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച സജീവമായത്. സബ്‌സിഡി കുറയ്ക്കുക, പുതിയ നികുതികള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇക്കാര്യത്തില്‍ കാര്യമായി പരിഗണിക്കുന്നത്.
Next Story

RELATED STORIES

Share it