Flash News

ക്രമസമാധാന രംഗത്ത് കേരളം മികച്ച സംസ്ഥാനം : ബിജെപി എംപിയുടെ കത്തിന് മുഖ്യമന്ത്രിയുടെ മറുപടി



തിരുവനന്തപുരം: കേരളം ക്രമസമാധാനരംഗത്ത് പരാജയമാണെന്നാരോപിച്ച് ബിജെപി എംപി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിന് മുഖ്യമന്ത്രിയുടെ മറുപടി. ക്രമസമാധാനരംഗത്ത് കേരളം മികച്ച സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി സദാശിവത്തിനയച്ച കത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ക്രമസമാധാനത്തകര്‍ച്ചയാണെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബിജെപിക്കാര്‍ക്കുമെതിരേ അക്രമങ്ങള്‍ കൂടിവരുന്നതായും കാണിച്ച് മഹാരാഷ്ട്രയിലെ ബിജെപി എംപി പൂനം മഹാജന്‍ ഗവര്‍ണര്‍ക്ക് കത്തയച്ച പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി കത്തയച്ചത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 19 ആര്‍എസ്എസ്, ബിജെപി, എബി—വിപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ കാര്യമായ നടപടിയെടുത്തിട്ടില്ലെന്നും പൂനം കത്തില്‍ ആരോപിച്ചിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ നിരവധി കേസുകള്‍ ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എംപി കത്തില്‍ പറഞ്ഞിരുന്നു.  എന്നാല്‍, മെയ് 13ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ ഗവര്‍ണര്‍ക്കു നല്‍കിയ കത്തില്‍ 14 സംഘപരിവാര പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൊല ചെയ്യപ്പെട്ടെന്നാണ് പറഞ്ഞിരുന്നത്. പോലിസ് റിപോര്‍ട്ട് പ്രകാരം രാജഗോപാലിന്റെയും പൂനം മഹാജന്റെയും പ്രസ്താവനകള്‍ വൈരുധ്യം നിറഞ്ഞതും സത്യവിരുദ്ധവുമാണെന്നും സമാധാനം കാത്തുസൂക്ഷിക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. ജില്ലകളില്‍ സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുന്ന സംഭവങ്ങളുണ്ടാവുമ്പോള്‍ അതത് ജില്ലാ ഭരണകൂടങ്ങള്‍ സമാധാനയോഗം വിളിച്ചുചേര്‍ക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോവുന്നുണ്ട്. മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എ എന്‍ വെങ്കിടാചലയ്യ ചെയര്‍മാനായുള്ള പബ്ലിക് അഫയേഴ്‌സ് സെന്റര്‍ നടത്തിയ പഠനത്തില്‍ ക്രമസമാധാനപാലനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളവും തമിഴ്‌നാടുമാണ്. 2016 നവംബറില്‍ ഇന്ത്യാ ടുഡേ മാഗസിന്‍ നടത്തിയ സര്‍വേയില്‍ ഈ രംഗത്ത് കേരളത്തിന് ഒന്നാംസ്ഥാനമാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പൂനം മഹാജന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും കത്ത് രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it