Flash News

കോണ്‍ക്രീറ്റ് നിറച്ച പ്ലാസ്റ്റിക് വീപ്പയില്‍ യുവതിയുടെ അസ്ഥികൂടം കണ്ടെത്തി

മരട (കൊച്ചി): കുമ്പളത്ത് ഒഴിഞ്ഞപറമ്പില്‍ കോണ്‍ക്രീറ്റ് നിറച്ച പ്ലാസ്റ്റിക് വീപ്പയില്‍ യുവതിയുടെ അസ്ഥികൂടം കണ്ടെത്തി. കൊലപ്പെടുത്തിയതിനുശേഷം മൃതദേഹം വീപ്പയിലാക്കി കോണ്‍ക്രീറ്റ് നിറച്ചെന്നാണ് വിലയിരുത്തല്‍. ഇന്നലെ രാവിലെയാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിന് ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ട്. പൂര്‍ണമായും ദ്രവിച്ച നിലയിലായിരുന്നു. തലയോട്ടിയും അസ്ഥികളും മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. അസ്ഥികൂടത്തില്‍നിന്നു ലഭിച്ച വെള്ളി അരഞ്ഞാണം, മുടിയുടെ നീളം, വസ്ത്രാവശിഷ്ടം എന്നിവയില്‍ നിന്നാണ് അസ്ഥികൂടം സ്ത്രീയുടേതെന്ന നിഗമനത്തിലെത്തിയത്. കുമ്പളം ദേശീയപാതയോടും കുമ്പളം കായലിനോടും ചേര്‍ന്ന ഒഴിഞ്ഞ പറമ്പിലാണ് വീപ്പയുണ്ടായിരുന്നത്. ആലപ്പുഴ കേന്ദ്രമായുള്ള പാം ഫൈബര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ആറേക്കര്‍ ഭൂമി. ഇതിലൂടെ കടന്നുപോവുന്ന കാന എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് 2016 ഡിസംബര്‍ 16ന് വൃത്തിയാക്കിയതായി കമ്പനി ജനറല്‍ മാനേജര്‍ ഓസേപ്പച്ചന്‍ പറഞ്ഞു. ഇതേതുടര്‍ന്ന് കമ്പനിയുടെ അതിരിനോട് ചേര്‍ന്ന് കായലില്‍ കുത്തിനിര്‍ത്തിയ നിലയില്‍ കണ്ടെത്തിയ വീപ്പ ഡ്രൈവര്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് കമ്പനിയുടെ ഭൂമിയിലേക്ക് എടുത്ത്‌വച്ചതായി അദ്ദേഹം പറഞ്ഞു. വീപ്പയില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നെന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് ഇന്നലെ രാവിലെ ഒമ്പതോടെ പനങ്ങാട് പോലിസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടത്. തലകീഴായി കൈ, കാലുകള്‍ മടക്കി വീപ്പയില്‍ കയറ്റിയ ശേഷം കോണ്‍ക്രീറ്റിട്ട് ഉറപ്പിച്ച നിലയിലായിരുന്നു. അസ്ഥികൂടത്തിനൊപ്പം ഒരു നൂറ് രൂപ നോട്ടും നിരോധിച്ച രണ്ട് അഞ്ഞൂറ് രൂപ നോട്ടുകളും ലഭിച്ചു. അസ്ഥികൂടം കണ്ടെത്തിയ ഭൂമിയോട് ചേര്‍ന്ന് കുമ്പളം ശാന്തിതീരം പൊതുശ്മശാനവും കോണ്‍ക്രീറ്റ് മിക്‌സിങ് കമ്പനിയും പ്രവര്‍ത്തിക്കുന്നുണ്ട്. വിവരമറിഞ്ഞ് സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശ്, ഡിസിപി കറുപ്പ് സ്വാമി, എസിപി മാരായ വിജയകുമാര്‍, ഷംസ്, ഡോ. ഉമേഷ്, ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവെടുത്തു. രണ്ട് മാസം മുമ്പ് നെട്ടൂര്‍ കായലില്‍ ചാക്കില്‍ കോണ്‍ക്രീറ്റ് കട്ടയോടൊപ്പം കെട്ടിത്താഴ്ത്തിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. കുമ്പളത്ത് വീപ്പയില്‍ കണ്ട കോണ്‍ക്രീറ്റ് കട്ടയും നെട്ടൂര്‍ കായലില്‍ യുവാവിന്റെ മൃതദേഹത്തോടൊപ്പം കണ്ട കോണ്‍ക്രീറ്റ് കട്ടയും സാമ്യമുള്ളതായാണ് വിവരം. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it