കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലേക്ക് 54 അബ്രാഹ്മണ ശാന്തിമാര്‍

തിരുവനന്തപുരം: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഏഴു പട്ടികജാതിക്കാര്‍ ഉള്‍പ്പെടെ 54 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കുന്നു. പിഎസ്‌സി മാതൃകയില്‍ ഒഎംആര്‍ പരീക്ഷയും അഭിമുഖവും നടത്തിയാണ് ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തയ്യാറാക്കിയത്.
അഴിമതിക്ക് അവസരം നല്‍കാതെ മെറിറ്റ് പട്ടികയും സംവരണ പട്ടികയും ഉള്‍പ്പെടുത്തിയാണ് നിയമനപ്പട്ടിക തയ്യാറാക്കിയതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ആകെ 70 ശാന്തിമാരെ നിയമിക്കുന്നതിനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പിന്നാക്ക വിഭാഗങ്ങളില്‍ നിന്നു നിയമനപ്പട്ടികയില്‍ ഇടംനേടിയ 54 പേരില്‍ 31 പേര്‍ മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. മുന്നാക്ക വിഭാഗത്തില്‍ നിന്നു 16 പേര്‍ മാത്രമേ മെറിറ്റ് പട്ടിക പ്രകാരം ശാന്തി നിയമനത്തിന് യോഗ്യത നേടിയുള്ളൂവെന്നു ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം രാജഗോപാലന്‍ നായര്‍ അറിയിച്ചു. ഈഴവ വിഭാഗത്തില്‍ നിന്നു ശാന്തി നിയമനപ്പട്ടികയില്‍ ഇടംനേടിയ 34 പേരില്‍ 27 പേരും മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനത്തിന് അര്‍ഹരായത്. ഒബിസി വിഭാഗത്തില്‍ നിന്നു നിയമനത്തിന് അര്‍ഹരായ ഏഴുപേരില്‍ രണ്ടുപേരും ധീവര സമുദായത്തിലെ നാലുപേരില്‍ രണ്ടുപേരും മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനത്തിനു യോഗ്യത നേടിയത്. ഹിന്ദു നാടാര്‍, വിശ്വകര്‍മ സമുദായങ്ങളില്‍ നിന്നുള്ള ഒരാള്‍ വീതവും ശാന്തി നിയമനത്തിന് അര്‍ഹരായി. ഇത്രയധികം അബ്രാഹ്മണരെ ശാന്തിമാരായി നിയമിക്കുന്നതും പട്ടികജാതി വിഭാഗത്തില്‍ നിന്ന് ഏഴുപേരെ ശാന്തിമാരായി നിയമിക്കുന്നതും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ്.

Next Story

RELATED STORIES

Share it