wayanad local

കേരളത്തിന് അര്‍ഹമായ വിഹിതമില്ല; സര്‍ക്കാര്‍ നിലപാടിനെതിരേ പ്രതിഷേധം

കല്‍പ്പറ്റ: കാവേരി നദീജലതര്‍ക്ക ട്രൈബ്യൂണല്‍ ഉത്തരവ് ഭേദഗതി ചെയ്ത സുപ്രിംകോടതി കേരളത്തിന് അര്‍ഹമായ വിഹിതം അനുവദിക്കാത്തിനു സംസ്ഥാന സര്‍ക്കാരിനെ പഴിച്ച് ജനം. ട്രൈബ്യൂണല്‍ അനുവദിച്ച വിഹിതം ഉപയോഗപ്പെടുത്തുന്നതിലെ പരാജയവും മാറിയ സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം ആവശ്യമാണെന്ന് സുപ്രിംകോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സംഭവിച്ച വീഴ്ചയുമാണ് കേരളത്തിനു തിരിച്ചടിയായതെന്നാണ് പൊതുവെ വിലയിരുത്തല്‍.
കാവേരി വിഹിതമായി 99.8 ടിഎംസി വെള്ളം ലഭിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രിംകോടതി നിരാകരിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നു കെപിസിസി മെംബര്‍ കെ എല്‍ പൗലോസ് പറഞ്ഞു. കാവേരി ജലത്തില്‍ 96 ടിഎംസി കേരളത്തിലെ കബനി, ഭവാനി, പാമ്പാര്‍ നദികളില്‍ നിന്നുള്ളതാണെന്ന് 1972ലെ സി സി പട്ടേല്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിനു കൂടുതല്‍ ജലം അനുവദിക്കാത്ത വിധത്തില്‍ സുപ്രിംകോടതി ട്രൈബ്യൂണല്‍ ഉത്തരവില്‍ വരുത്തിയ ഭേദഗതി ദൗര്‍ഭാഗ്യകരമാണെന്ന് സൗത്ത് ഇന്ത്യന്‍ കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ ജെ ദേവസ്യ, ഫാര്‍മേഴ്‌സ് റിലീഫ് ഫോറം സംസ്ഥാന കണ്‍വീനര്‍ എന്‍ ജെ ചാക്കോ, ഹരിതസേന  പ്രസിഡന്റ് എം സുരേന്ദ്രന്‍ എന്നിവര്‍ പറഞ്ഞു. സുപ്രിംകോടതി ഉത്തരവിന് 15 വര്‍ഷത്തെ പ്രാബല്യമുള്ള സാഹചര്യത്തില്‍ ട്രൈബ്യൂണല്‍ വിധി പ്രകാരമുള്ള വെള്ളം പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നതിനു പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത വിധത്തിലുള്ള പദ്ധതികള്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കാവേരി ട്രൈബ്യൂണല്‍ 30 ടിഎംസി വെള്ളമാണ് കേരളത്തിന് അനുവദിച്ചത്. ഇതില്‍ 21 ടിഎംസി കബനി തടത്തിലും ആറ് ടിഎംസി പാലക്കാട് ഭവാനി തടത്തിലും മൂന്നു ടിഎംസി ഇടുക്കി പാമ്പാര്‍ തടത്തിലുമാണ്. കബനി തടത്തില്‍ കാരാപ്പഴ, ബാണാസുര അണക്കെട്ടുകളിലടക്കം 6 ടിഎംസി വെള്ളം മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. കബനി തടത്തില്‍ ലഭ്യമായതില്‍ 12 ടിഎംസി വെള്ളം ഉപയോഗപ്പെടുത്തുന്നതിനു 1980കളില്‍ കടമാന്‍തോട്, നൂല്‍പ്പുഴ, ചുണ്ടാലിപ്പുഴ, കല്ലാപതി, ചേകാട്ട്, മഞ്ചാട്ട്, തിരുനെല്ലി, തൊണ്ടാര്‍, പെരിങ്ങോട്ടുപുഴ എന്നിങ്ങനെ ഒമ്പത് പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. ഭവാനി തടത്തില്‍ അട്ടപ്പാടി വാലി, അഗളി, തുടുക്കി, പന്താന്‍തോട്, പാമ്പാര്‍ തടത്തില്‍ പട്ടിശേരി, തലയാര്‍, ചെങ്ങല്ലാര്‍, വട്ടവട എന്നിങ്ങനെയും പദ്ധതികള്‍ രൂപകല്‍പന ചെയ്തിരുന്നു.
കബനി തടത്തില്‍ മീനങ്ങാടി ചുണ്ടാലിപ്പുഴ, പുല്‍പ്പള്ളി കടമാന്‍തോട് പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിനു ജലവിഭവ വകുപ്പ് സര്‍വേ നടത്തി പ്രൊജക്റ്റ് റിപോര്‍ട്ട് തയ്യാറാക്കിയതാണ്. എന്നാല്‍, ജനങ്ങളില്‍ ഒരുവിഭാഗത്തിന്റെ എതിര്‍പ്പ് മൂലം വകുപ്പിന് ഈ പദ്ധതികളുമായി മുന്നോട്ടുപോവാനായില്ല. വന്‍കിട പദ്ധതികള്‍ക്കു പകരം ചെറുകിട പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനും കഴിഞ്ഞില്ല. കടമാന്‍തോട് പദ്ധതിക്കായി 1.53 ടിഎംസി (43.32 മില്യണ്‍ ക്യുബിക് മീറ്റര്‍) ജലം ഉപയോഗപ്പെടുത്തുന്നതിനാണ് കാവേരി ട്രൈബ്യൂണലിന്റെ അനുമതി. കാവേരി ജലവിഹിതമായി കേരളത്തിന് നേരത്തെ അനുവദിച്ചതില്‍ ബാക്കിയുള്ള 15 ടിഎംസി ജലത്തിന്റെ വിനിയോഗത്തിന് സൂക്ഷ്മതല പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് കെപിസിസി സെക്രട്ടറി കെ കെ അബ്രഹാം, കേരളാ കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന ജനറല്‍ സെക്രട്ടറി എം സി സെബാസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു.
കാവേരി നദിയുടെ മുഖ്യ കൈവഴികളില്‍ ഒന്നാണ് കബനി. പശ്ചിമഘട്ട മലനിരകളിലാണ് കബനിയുടെ  നദിയുടെ ഉല്‍ഭവം. കബനിയുടെ പ്രധാന കൈവഴികളാണ് മാനന്തവാടി, പനമരം പുഴകള്‍.  കിഴക്കോട്ടൊഴുകുന്ന കബനി കര്‍ണാടകയിലെ തിരുമക്കടലു നരസിപ്പുരയിലാണ് കാവേരിയില്‍ ചേരുന്നത്. 234 കിലോമീറ്റാണ് കബനി നദിയുടെ നീളം. 7,040 ചതുരശ്ര കിലോമീറ്ററാണ് നദീതടപ്രദേശം. കര്‍ണാടകയിലെ മൈസൂരു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കാര്‍ഷിക, ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത് കബനിയിലെ ജലമാണ്. കബനി ജലത്തില്‍നിന്ന് കര്‍ണാടക വൈദ്യുതിയും ഉല്‍പാദിപ്പിക്കുന്നുണ്ട്. കാവേരി ജലത്തില്‍ തമിഴ്‌നാടിനുള്ള വിഹിതം 419 ടിഎംസിയില്‍നിന്നു 404.25 ടിഎംസിയായി കുറവ് വരുത്തിയാണ് ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രിംകോടതി ഭേദഗതി ചെയ്തത്.
Next Story

RELATED STORIES

Share it