കെവിന്റെ മരണം: തെന്‍മലയില്‍ മെഡിക്കല്‍ ബോര്‍ഡ് പരിശോധന നടത്തി

കൊല്ലം: കെവിന്റെ മരണകാരണം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ണായക സ്ഥലപരിശോധന ഇന്നലെ തെന്‍മലയില്‍ നടന്നു. പ്രമുഖ പോലിസ് സര്‍ജന്മാരുടെ സംഘമാണ് മൃതദേഹം കണ്ടെത്തിയ ചാലിയേക്കര തോട്ടിലും പരിസരത്തും പരിശോധന നടത്തിയത്.
മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിലെയും ആരോഗ്യവകുപ്പിലെയും ഉന്നത പോലിസ് സര്‍ജന്മാരുടെ സംഘമാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്. ആന്തരികാവയവ പരിശോധന അനുസരിച്ച് പുഴയില്‍ വീഴുമ്പോള്‍ കെവിന് ജീവനുണ്ടായിരുന്നെന്നാണു നിഗമനം. കെവിന്റേത് മുങ്ങിമരണമാണോ അതോ മുക്കിക്കൊന്നതാണോയെന്ന കാര്യത്തിലാണ് അന്വേഷണസംഘത്തിന് സ്ഥിരീകരണം വേണ്ടത്. മുങ്ങിമരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടെങ്കിലും ശരീരത്തിലെ പരി ക്കുകളുടെ സ്വഭാവമാണ് സംശയത്തിനു കാരണം.
ക്രൂരമായ മര്‍ദനത്തില്‍ അബോധാവസ്ഥയിലായ കെവിനെ മരിച്ചെന്നു കരുതി അക്രമികള്‍ പുഴയില്‍ തള്ളിയതാവാനും സാധ്യതയുണ്ട്. മരണം സംബന്ധിച്ച അവ്യക്തത നീക്കുന്നതിനായാണ് അന്വേഷണസംഘം മെഡിക്കല്‍ ബോര്‍ഡിന്റെ സഹായം തേടിയത്. അതനുസരിച്ചുള്ള പരിശോധനയാണ് ഇന്നലെ നടന്നത്.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമുള്ള ഡയാപ്റ്റം പരിശോധനയില്‍ കെവിന്റെ മൃതശരീരത്തില്‍ നിന്നു ലഭിച്ച വെള്ളവും മൃതദേഹം കാണപ്പെട്ട ചാലിയേക്കര പുഴയിലെ വെള്ളവും ഒന്നാണെന്നു കണ്ടെത്തി. പുഴയില്‍ വീഴുമ്പോള്‍ കെവിന് ജീവനുണ്ടായിരുന്നെന്ന് ഇതിലൂടെ സ്ഥിരീകരിക്കാമെന്നാണ് പരിശോധനാസംഘത്തിന്റെ അനുമാനം. പുഴയില്‍ വീണ കെവിനെ പിന്നീട് പ്രതികള്‍ മുക്കിക്കൊലപ്പെടുത്താനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ആന്തരികാവയവ പരിശോധനയില്‍ കെവിന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശവും കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ടുപോവുന്നതിനിടെ വെള്ളം ചോദിച്ച കെവിന് മദ്യം നല്‍കിയിരുന്നതായി പ്രതികള്‍ ചോദ്യംചെയ്യലില്‍ വ്യക്തമാക്കിയിരുന്നു.
അന്വേഷണസംഘം നല്‍കിയ പോസ്റ്റ്‌മോര്‍ട്ടം, ഇന്‍ക്വസ്റ്റ് റിപോര്‍ട്ടുകള്‍ ബോര്‍ഡ് പരിശോധിച്ചെങ്കിലും മരണം സംബന്ധിച്ച ദുരൂഹത നീക്കാനായിട്ടില്ല. തുടര്‍ന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയ തെന്‍മല ചാലിയേക്കരയില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it