kasaragod local

കെഎസ്ടിപി റോഡ് നിര്‍മാണം 15 ദിവസത്തിനകം പൂര്‍ത്തീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

കാഞ്ഞങ്ങാട്: ഗതാഗത സ്തംഭനം പതിവായ നഗരത്തിലെ ഗതാഗതം കാര്യക്ഷമമാക്കാന്‍ കെഎസ്ടിപി റോഡ് നിര്‍മാണം 15 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ കെഎസ്ടിപി അധികൃതരോട് നിര്‍ദ്ദേശിച്ചു. നിലവില്‍ നഗരത്തില്‍ 15 ദിവസംകൊണ്ട് ചെയ്യാവുള്ള പ്രവൃത്തികളെ അവശേഷിക്കുന്നുള്ളുവെന്നും കാര്യക്ഷമമായി നിര്‍മാണം നടത്തിയാല്‍ ഇത് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതിനാല്‍ വ്യാപാരികള്‍ക്കും വാഹന യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ഒരു പോലെ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ടിപി അധികൃതരുമായി റസ്റ്റ് ഹൗസില്‍ നടത്തിയ യോഗത്തിലാണ് തീരുമാനമായത്. കാഞ്ഞങ്ങാട് നഗരത്തിലെ റോഡ് പ്രവര്‍ത്തികള്‍ അനന്തമായി നീണ്ടുപോകുന്നതിന്റെ കാരണങ്ങള്‍ സംബന്ധിച്ച് ചീഫ് എന്‍ജിനിയറുമായും വകുപ്പ് മന്ത്രിയുമായും നേരിട്ട് ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു യോഗം വിളിച്ച് ചേര്‍ത്തതെന്നും സാങ്കേതിക വിദഗ്ധരുടെ അഭിപ്രായങ്ങള്‍ കേട്ടശേഷമാണ് കേവലം 15 ദിവസം കൊണ്ട് തന്നെ ബാക്കി വരുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. ആഗസ്റ്റ് ഒന്നിനകം കാഞ്ഞങ്ങാട് നഗരത്തിലെ മുഴുവന്‍ ജോലികളും തീര്‍ക്കുന്നതാണെന്നും അധികൃതര്‍ മന്ത്രിക്ക് ഉറപ്പ് നല്‍കി.
ഇന്റര്‍ലോക്ക്, സോളാര്‍ സ്ട്രീറ്റ് ലൈറ്റ്, ഫുട്ട്പാത്ത്, ബസ് ഷെല്‍ട്ടര്‍, സിഗ്‌നല്‍ സംവിധാനങ്ങളാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്.
ഇതില്‍ ഇന്റര്‍ലോക്ക് സംവിധാനം ഇക്ബാല്‍ ജങ്ഷന്‍ മുതല്‍ ട്രാഫിക് സര്‍ക്കിള്‍ വരെയുള്ള വലത് ഭാഗം പൂര്‍ത്തീകരിച്ച് കഴിഞ്ഞു. ബാക്കി വരുന്ന പ്രവൃത്തികള്‍ നടന്നുവരികയാണെന്ന് കെഎസ്ടിപി അധികൃതര്‍ വ്യക്തമാക്കി. നഗരത്തില്‍ നാല് ബസ് വെയിറ്റിങ്് സ്റ്റാന്റുകള്‍ സ്ഥാപിക്കുവാനുണ്ട്. ഇതിനുള്ള പണികളും വേഗത്തില്‍ ചെയ്ത് തീര്‍ക്കും.
രണ്ടര മീറ്റര്‍ വീതിയിലുള്ള ഫൂട്ട്പാത്തിന്റെ നിര്‍മാണമാണ് ഇനി നടക്കാനുള്ളത്. അതും ദ്രുതഗതിയില്‍ ചെയ്ത് തീര്‍ക്കുമെന്നും അധികൃതര്‍ പറഞ്ഞു. നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള സിഗ്‌നല്‍ ലൈറ്റുകള്‍ കൂടി പ്രവര്‍ത്തന ക്ഷമമാകേണ്ടതുണ്ട്. കൂടാതെ 450 മീറ്റര്‍ മീഡയന്‍ വര്‍ക്കുകളും പൂര്‍ത്തിയാകേണ്ടതുണ്ട്. 52 ഡബിള്‍ ഹാം സോളാര്‍ ലൈറ്റുകളും നഗരത്തില്‍ സ്ഥാപിക്കേണ്ടതുണ്ട്.
ഇതില്‍ 25 എണ്ണം സ്ഥാപിച്ച് കഴിഞ്ഞു. കാഞ്ഞങ്ങാട് നഗരത്തില്‍ 100 മരത്തൈകള്‍ വച്ചു പിടിപ്പിച്ചു. ഇത് കൂടാതെ 100 മരത്തൈകള്‍ കൂടി കെഎസ്ടിപി വച്ച് പിടിപ്പിക്കും. ബിഎസ്എന്‍എല്‍, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി അധികൃതരുടെ തര്‍ക്കങ്ങളും ജനങ്ങളുടെയും ചില രാഷ്ടീയ സംഘടനകളുടെ പ്രതിഷേധങ്ങളും കെഎസ്ടിപി റോഡ് പ്രവൃത്തികള്‍ വൈകുന്നതിന് കാരണമായിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. മന്ത്രിയെ കൂടാതെ കെഎസ്ടിപി പ്രാജക്ട് മാനേജര്‍ കെ വി രഘുനാഥന്‍,  കനിത വേല്‍, പി മധു സംബന്ധിച്ചു.
Next Story

RELATED STORIES

Share it