Flash News

കെഎസ്ആര്‍ടിസി രണ്ട് ഡിപ്പോകള്‍ പണയംവച്ചു

തിരുവനന്തപുരം: പെന്‍ഷന്‍ വിതരണത്തിന് മറ്റുവഴിയില്ലാതെ കെഎസ്ആര്‍ടിസി രണ്ടു ബസ് ഡിപ്പോകള്‍ പണയംവച്ചു. കായംകുളം, ഏറ്റുമാനൂര്‍ ഡിപ്പോകള്‍ 50 കോടി രൂപയ്ക്ക് കൊല്ലം സഹകരണ ബാങ്കിലാണ് പണയംവച്ചത്. 12 ശതമാനം പലിശനിരക്കിലെടുത്ത ഈ വായ്പ തുകകൊണ്ട് ഒരു മാസത്തെ പെന്‍ഷന്‍ വിതരണമാണ് നടത്താനായത്. ഇനി നാലുമാസത്തെ പെന്‍ഷനാണ് കുടിശ്ശികയുള്ളത്. അഞ്ചുമാസത്തെ തുക മുടങ്ങിയതോടെ പെന്‍ഷന്‍കാര്‍ തെരുവിലിറങ്ങിയിരുന്നു. ഇതാണ് അടിയന്തരമായി പണം കണ്ടെത്താന്‍ ഡിപ്പോകള്‍ പണയം വയ്‌ക്കേണ്ടിവന്നത്. വ്യാഴാഴ്ചയാണ് കൊല്ലം സഹകരണ ബാങ്കില്‍നിന്നുള്ള വായ്പ കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. സര്‍ക്കാര്‍ ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ് വായ്പയെടുത്തതെന്നും പെന്‍ഷന്‍ പൂര്‍ണമായി കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. ദീര്‍ഘനാളായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയില്‍ പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും പ്രതിഷേധവും കെഎസ്ആര്‍ടിസിയെ വരിഞ്ഞു മുറുക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഡിപ്പോകളും മറ്റു വസ്തുവകകളും ബാങ്കുകളില്‍ പണയംവച്ചാണ് കെഎസ്ആര്‍ടിസി ശമ്പളത്തിനും പെന്‍ഷനും പണം കണ്ടെത്തുന്നത്. ഇതുവരെ 1,300 കോടി രൂപയാണ് വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പയായി എടുത്തിട്ടുള്ളത്. ഇതുവഴിയുള്ള സഞ്ചിത നഷ്ടം 8,031 കോടി രൂപയാണ്. വായ്പകള്‍ക്ക് ബാങ്കുകള്‍ ഉയര്‍ന്ന പലിശ ഈടാക്കുന്നതിനാല്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലായി. ഇതോടെ തിരിച്ചടവുകളും മുടങ്ങി. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കാമെന്നേറ്റിരിക്കുന്ന 3,000 കോടി രൂപയിലാണ് ഇനി കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ. കൂടിയ പലിശനിരക്കിലും കുറഞ്ഞകാല തിരിച്ചടവിലും എടുത്തിട്ടുള്ള വായ്പകള്‍ പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിലേക്ക് മാറ്റാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. കുറഞ്ഞ പലിശനിരക്കില്‍ ദീര്‍ഘകാല വായ്പ അനുവദിക്കുകയാണെങ്കില്‍ തിരിച്ചടവ് തുകയില്‍ ഒരു മാസം 60 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ. പെന്‍ഷന്‍ വിതരണം താറുമാറായതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് സര്‍ക്കാരിന് നേരിടേണ്ടിവരുന്നത്. അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് ആയിരത്തിലധികം വരുന്ന പെന്‍ഷന്‍കാര്‍ കഴിഞ്ഞദിവസം സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപരോധസമരം സംഘടിപ്പിച്ചിരുന്നു. 30,800 കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരാണു സംസ്ഥാനത്തുള്ളത്.
Next Story

RELATED STORIES

Share it