കുടുംബശ്രീ ഇനി നിര്‍മാണമേഖലയിലേക്കും

പത്തനംതിട്ട: നിര്‍മാണമേഖലയില്‍ ഒരു കൈ നോക്കാന്‍ കുടുംബശ്രീയും. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിടപദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായാണ് ആദ്യഘട്ടത്തില്‍ കുടുംബശ്രീ നിര്‍മാണമേഖലയിലേക്കു ചുവടുവയ്ക്കുന്നത്. ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്ക് പ്രത്യക്ഷത്തില്‍ കൈത്താങ്ങാവുന്നതാണ് കുടുംബശ്രീയുടെ പുതിയ പദ്ധതി. തൊഴില്‍വേതനം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂലി വാങ്ങാതെയുള്ള കുടുംബശ്രീയുടെ സഹായം നിര്‍ധനരായ ലൈഫ് ഗുണഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായേക്കും. സാധാരണയായി നാല് ഗഡുക്കളായാണ് ലൈഫ് മിഷന്‍ ഫണ്ട് അനുവദിക്കുന്നത്. നിര്‍മാണസാമഗ്രികളുടെ വില കുതിച്ചുയരുന്ന ഈ കാലഘട്ടത്തില്‍ തൊഴിലാളികള്‍ക്കുള്ള വേതനം ലൈഫ് ഗുണഭോക്താക്കളുടെ വലിയ വെല്ലുവിളിയാണ്. ഇതിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ നിര്‍മാണപ്രവര്‍ത്തന സഹായപദ്ധതിയിലൂടെ കുടുംബശ്രീ—ക്ക് സാധിക്കും. വീടുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങളാണു പദ്ധതിയില്‍ പങ്കാളികളാവുക. ഒരു പഞ്ചായത്തില്‍ 10 മുതല്‍ 15 പേരടങ്ങുന്ന സംഘമാണ് പരിശീലനത്തിന്റെ ഭാഗമാവുന്നത്. 400 ചതുരശ്രയടിയില്‍ നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണത്തിനാണ് കുടുംബശ്രീയെ ഉള്‍പ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നത്. വാര്‍ഡ് മെംബറും സിഡിഎസ് ചെയര്‍പേഴ്‌സണുമാണ് കുടുംബശ്രീ നിര്‍മാണപ്രവര്‍ത്തകര്‍ക്കു നേതൃത്വം നല്‍കുന്നത്. സര്‍ക്കാരിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കീഴിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു കൂടി കുടുംബശ്രീയെ പ്രാപ്തമാക്കുന്നതിനാണു പദ്ധതി.
Next Story

RELATED STORIES

Share it